കൊച്ച് കൊച്ചൊരു ദമണ്‍
സെപ്റ്റംബര്‍ 11, 2009 at 6:41 pm | In പലവക, യാത്രാവിവരണം, ലേഖനം | 5 CommentsTags: ദമണ്‍, പോര്‍ട്ടുഗീസുകാര്‍

കൊച്ച് കൊച്ചൊരു കൊച്ചി, ഓളു നീലക്കടലിന്റെ മോള്… ദമണില്‍ എത്തിയപ്പോള്‍ പൂവച്ചല്‍ ഖാദറിന്റെ ആ പഴയ ഗാനം ഓര്‍മ്മവന്നു. ദമണിനെക്കുറിച്ചും ഇങ്ങനെ തന്നെ പാടാം. അറബിക്കടലിന്റെ തീരത്തുള്ള മറ്റൊരു സുന്ദരി. ടൂറിസ്റ്റ് ഭൂപടത്തില്‍ ദമണിന് ഗോവയെപോലെ വലിയ സ്ഥാനമൊന്നുമില്ല. ഗുജറാത്തിനകത്തുള്ള ഒരു കേന്ദ്ര ഭരണ പ്രദേശം. ഗാന്ധിജിയുടെ നാട്ടില്‍ മദ്യ നിരോധനമായതിനാല്‍ ദുഖങ്ങള്‍ മറക്കാന്‍ ഗുജറാത്തികള്‍ എത്തുത് ദമണിലാണ്. മദ്യത്തിന് നികുതി കുറവായതിനാല്‍ ടൂറിസ്റ്റുകള്‍ക്ക് സുഖവഴി. ഇത്രയധികം മദ്യ ഷാപ്പുകള്‍ വേറെയെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഇരുന്നും നിന്നും കിടന്നും കഴിക്കാന്‍ സൌകര്യമുള്ള സ്ഥലങ്ങള്‍ ധാരാളം. മദ്യ സല്‍ക്കാരമില്ലാത്ത എന്ത് ടൂറിസം?
പോര്‍ട്ടുഗീസുകാരുടെ വരവോടെയാണ് ദമണ്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പോര്‍ട്ടുഗീസുകാര്‍ അബദ്ധവശാല്‍ ദമണില്‍ എത്തപ്പെട്ടതാണെന്ന് ചിലര്‍ എഴുതിയിട്ടുണ്ട്.കാറ്റിലും കോളിലും പെട്ട് കേടായ പോര്‍ട്ടുഗീസ് കപ്പല്‍ 1523ല്‍ ദമണ്‍ തീരത്ത് അടിയുകയും Diogo de Mello എന്ന കപ്പിത്താന്‍ ദമണുമായി പ്രേമത്തിലായെന്നും കഥ. പിന്നീട് 1559ല്‍ പോര്‍ട്ടുഗീസുകാര്‍ ദമണ്‍ കീഴടക്കിയതിനുശേഷം 1961 വരെ അവരുടെ ഭരണമായിരുന്നു. പോര്‍ട്ടുഗീസുകാര്‍ കുടിയേറിയ സ്ഥലങ്ങളിലെല്ലാം പാട്ടും, കൂത്തും നേരമ്പോക്കിനുമൊപ്പം മനോഹരങ്ങളായ പള്ളികളും കോട്ടകളും പണിതിട്ടുണ്ട്. കളക്ടറുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയപോലെ തോന്നി. ദമണിലെ പ്രധാനപ്പെട്ട രണ്ടു ബീച്ചുകള്‍ ദേവ്‌കാ ബീച്ചും ജാംപോര്‍ ബീച്ചുമാണ്. ഇവിടത്തെ ബീച്ചിന്റെ ഒരു പ്രത്യേകത വേലിയേറ്റ സമയത്തുമാത്രമെ ബീച്ചില്‍ വെള്ളം കാണൂ എന്നതാണ്. വേലിയിറക്കമായാല്‍ ഉഴുതുമറിച്ച പാടം പോലെ തോന്നും! വേലിയേറ്റമായാല്‍ ബീച്ചുകള്‍ സജീവമാകും. സമീപത്തുള്ള ചെറിയ ചെറിയ ഷെഡുകളില്‍ ഭക്ഷണവും കുപ്പികളും റെഡി. ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ ഷെഡുകളുടെ മുന്നിലുള്ള കസേരകളില്‍ ഇരിയ്ക്കാം. ബിയറോ, അതിലും മുന്തിയവനോ അകത്താക്കിയാല്‍ ബീച്ചില്‍ ക്രിക്കറ്റോ വോളിബോളോ കളിയ്ക്കാം. വിശക്കുമ്പോഴേയ്ക്കും ഭക്ഷണം റെഡി. വെളുത്ത ആവോലി വറുത്തത് ചൂടോടെ അകത്താക്കാം. ബില്ലിനെക്കുറിച്ച് വേവലാതി വേണ്ട. വളരെ ന്യായമായ തുകയേ വേണ്ടൂ.
ഗോവയോട് താരതമ്യം ചെയ്യുമ്പോള്‍ ദമണിലെ പള്ളികള്‍ അത്ര വലുതല്ല. 1603ല്‍ പണിത ബോം ജീസസ്സിന്റെ മനോഹരമായ ഈ പള്ളി പോര്‍ട്ടുഗീസ് വാസ്തുവിദ്യയുടെ പ്രതീകമാണ്. ഈ പള്ളിയുടെ വാതിലും അന്തര്‍ഭാഗവും കലാപരമായി അലങ്കരിയ്ക്കപ്പെട്ടിരിക്കുന്നു. ദമണിലെ വേറൊരു പ്രത്യേകത അവിടത്തെ ഒരുവിഭാഗം ജനങ്ങള്‍ ഇപ്പോഴും പോര്‍ട്ടുഗീസ് മാതൃഭാഷയായി സ്വീകരിച്ചവരാണെന്നതാണ്. സംസ്ക്കാരങ്ങള്‍ വളരുന്നതും നില്‍നില്‍ക്കുന്നതും ഒരത്ഭുത പ്രതിഭാസം തന്നെയാണ്. അടിച്ചമര്‍ത്തലിലൂടേയും അധിനിവേശത്തിലൂടേയുമായിരിയ്ക്കാം ചിലപ്പോള്‍ അതിന്റെ വരവ്. നൂറ്റാണ്ടുകള്‍ക്കുശേഷം വിദേശിയേത് സ്വദേശിയേത് എന്ന് പറയുവാന്‍ പറ്റാത്ത അവസ്ഥ. ബ്രസീലിയന്‍ സാധനമായ കശു അണ്ടി പോര്‍ട്ടുഗീസ്‌കാര്‍ വഴി ഇന്ത്യയിലെത്തിയതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ പ്രയാസം തോന്നുന്നതുപോലെ. ദമണിലെ കോട്ടകളും പള്ളികളും കണ്ടപ്പോള്‍ സംസ്ക്കാരത്തിന്റെ ഈ വിചിത്ര സ്വഭാവമാണ് ഓര്‍മ്മവന്നത്.



നമ്മുടെ വോളിബോളിന് എന്ത് പറ്റി?
സെപ്റ്റംബര്‍ 6, 2009 at 8:57 pm | In ലേഖനം, വോളിബോള്‍, സ്പോര്‍ട്ട്‌സ് | 1 CommentTags: പലവക, ലേഖനം, വോളിബോള്‍, സ്പോര്‍ട്ട്‌സ്

ഒരു വോളിബോള്‍ പ്രേമിയായതുകൊണ്ട് ഇതെഴുതാതെ വയ്യ. ഇവിടെ ‘നമ്മുടെ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൊച്ചു കേരളമാണ്. വടക്കുംപുറം സ്ക്കൂളില്‍ ഒന്നാംക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ തന്നെ വൈകുന്നേരങ്ങളില്‍ ജോര്‍ജേട്ടനും കൂട്ടുകാരും ആശാന്‍മൈതാനത്ത് വോളിബോള്‍ കളിക്കുന്നത് കൌതുകത്തോടെ നോക്കിനില്‍ക്കുമായിരുന്നു. ജോര്‍ജേട്ടന്‍ ഞങ്ങളുടെ ദേശത്തിന്റെ ഹരമായിരുന്നു. ജോര്‍ജേട്ടന്‍ സ്മാഷ് ചെയ്യാനായി പൊങ്ങുന്നത് പഞ്ഞി കാറ്റില്‍ പറന്നുയരുന്നതുപോലെയാണെന്ന് ചിലര്‍ ഉപമിക്കാറുണ്ടായിരുന്നു. എല്ലാംകൊണ്ടും അനുഗൃഹീതനായ ഒരു വോളിബോള്‍ കളിക്കാരനായിരുന്നു ജോര്‍ജേട്ടന്‍. ജോജേട്ടന്‍ പിന്നീട് പി ആന്റ് ടി യുടെ കേരളടീമിലും, ദേശീയടീമിലും കളിച്ചതുകൂടാതെ കേരള സ്റ്റേറ്റ് ടീമിലും കളിച്ചു. ജോര്‍ജേട്ടന്റെ കൂടെയുണ്ടായിരുന്ന ധര്‍മ്മന്‍ചേട്ടന്‍, വിലാസന്‍ചേട്ടന്‍, അപ്പുക്കുട്ടന്‍ചേട്ടന്‍ എന്നിവരും വോളിബോളിലൂടെ എച്.എം.ടി, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ കമ്പനി ടീമുകളില്‍ എത്തി. ഇവരുടെയെല്ലാം കളികള്‍ കണ്ടുവളര്‍ന്നതുകൊണ്ടുതന്നെ വോളിബോളിനെ മറക്കുക സാധ്യമല്ല. ഇരുപതുവര്‍ഷത്തെ ദില്ലി ജീവിതത്തിനിടയില്‍ ഏറ്റവും നഷ്ടപ്പെട്ട ഒരു കാര്യം വോളിബോള്‍ മത്സരങ്ങളാണ്. ദില്ലിയില്‍ വോളിബോള്‍ പോപ്പുലറല്ലാത്ത കാരണം നല്ല ടൂര്‍ണ്ണമെന്റുകളൊന്നും ഉണ്ടാകാറില്ല. ഗതകാല സ്മരണകള്‍ തല്‍ക്കാലം ഇവിടെ നില്‍ക്കട്ടെ.
ഇന്ത്യന്‍ യൂത്ത് ടീമുകള്‍ (അണ്ടര്‍ ഇരുപത്തൊന്നും പത്തൊമ്പതും) അടുത്തകാലത്ത് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ നല്ല പ്രകടനങ്ങളാണ് നടത്തിയത്. പുണെയില്‍ നടന്ന അണ്ടര്‍ ഇരുപത്തൊന്ന് ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സെമിവരെയെത്തി. ലോകനിലവാരം പുലര്‍ത്തിയ കളിതന്നെയായിരുന്നു ഇന്ത്യയുടേത്. ആ ടീമില്‍ കേരളത്തെ പ്രതിനിധീകരിച്ച് ആരും ഉണ്ടായിരുന്നില്ല എന്നത് ഞെട്ടലോടെയാണ് മനസ്സിലാക്കിയത്. ഒരു കാലത്ത് ഇന്ത്യന്‍ ടീമുകളില്‍ ചുരുങ്ങിയത് രണ്ടോ മൂന്നോ കേരള താരങ്ങള്‍ പതിവായിരുന്നു. ഇതെഴുതുമ്പോള്‍ പെട്ടെന്നോര്‍മ്മവരുന്നത് ഉദയകുമാര്‍, സിറിള്‍ സി.വെള്ളൂര്‍, റസാഖ് സഖ്യത്തെയാണ്. ഇറ്റലിയില്‍ നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ പത്തൊമ്പത് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീമിലും കേരളത്തെ പ്രതിനിധീകരിച്ച് ആരും ഇല്ല എന്ന് കേട്ടപ്പോള്‍ ശരിക്കും നിരാശ തോന്നി. (ഈ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ സെമിയില്‍ എത്തിയില്ലെങ്കിലും ഇറ്റലിയേയും ബ്രസീലിനേയും തോല്‍പ്പിക്കാനായത് നേട്ടം തന്നെ.) ദേശീയ ടീമുകളില്‍ കേരളകളിക്കാര്‍ ഇല്ല എന്നതിനര്‍ഥം നമ്മുടെ വോളിബോളിന് നിലവാരം കുറയുന്നു എന്നുതന്നെയല്ലേ? അതോ ടീം തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം മൂലം നമ്മുടെ കളിക്കാര്‍ തഴയപ്പെട്ടതാണോ? അല്ലെങ്കില്‍ ക്രിക്കറ്റ് എന്ന രാക്ഷസന്‍ വോളിബോളിനേയും മിഴുങ്ങി തുടങ്ങിയിരിയ്ക്കാം! അല്ലെങ്കില്‍ വോളിബോള്‍ കളിച്ചാല്‍ പണവും പ്രശസ്തിയും കിട്ടില്ല എന്ന തിരിച്ചറിവുകൊണ്ടാണോ? ഇന്ന് ദേശീയടീമുകളിലെ കൂടുതല്‍ കളിക്കാരും പഞ്ചാബ് ഹരിയാണ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഒരു കാലത്ത് പ്രീമിയര്‍ ടയേഴ്സ്, കേരളപോലീസ്, ടൈറ്റാനിയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, പോര്‍ട്ട്‌ട്രസ്റ്റ്, കെ.എസ്.ഇ.ബി ടീമുകളില്‍ മികച്ച കളിക്കാര്‍ തന്നെ ഉണ്ടായിരുന്നു. പ്രത്യേകിച്ചും പോലീസ് ടീമില്‍. അന്നൊക്കെ കളിക്കാര്‍ക്ക് ടീം മാനേജ്‌മെന്റില്‍ നിന്നും ജനങ്ങളില്‍ നിന്നും നല്ല പ്രോത്സാഹനങ്ങള്‍ ലഭിച്ചിരുന്നു. ജിമ്മി ജോര്‍ജ്ജിനുശേഷം അത്രയും പ്രതിഭയുള്ള വേറൊരു വോളിബോള്‍ കളിക്കാരന്‍ നമുക്കുണ്ടായിട്ടില്ല.
വീണ്ടും ആ ചോദ്യം തന്നെ വീണ്ടും ചോദിക്കുന്നു. നമ്മുടെ വോളിബോളിന് എന്ത് പറ്റി? ഉത്തരം എനിയ്ക്കറിയില്ല!!
ഓണവും തേങ്ങയും
ഓഗസ്റ്റ് 30, 2009 at 7:38 pm | In Uncategorized | 1 CommentTags: ചരിത്രം, പലവക, ലേഖനം

ഓണം വരുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് തേങ്ങയാണ്. കാരണം ഓര്‍മ്മവച്ചനാള്‍ മുതല്‍ കണ്ടുവന്നിരുന്നത് ഓണം കൊണ്ടാടണമെങ്കില്‍ തേങ്ങക്കാരന്‍ കനിയണം എന്നതാണ്. ഇത് ഞങ്ങളുടെ നാട്ടില്‍ പൊതുവെയുള്ളൊരു കാര്യമായിരുന്നു. ഇല്ലായ്മകളുടെ കാലത്ത് തേങ്ങയായിരുന്നു ഒരേയൊരു ആശ്രയം. കൂട്ടാന്‍ വയ്ക്കാന്‍ ഒരു കഷ്ണവുമില്ലെങ്കില്‍ തേങ്ങകൊണ്ടൊരു അരച്ചുകലക്കി. ഇന്നും അതിന്റെ സ്വാദ് മറന്നിട്ടില്ല. തേങ്ങക്കാരന്റെ കൈയ്യില്‍നിന്നും വാങ്ങുന്ന മുന്‍കൂര്‍പണംകൊണ്ടായിരുന്നു ഓണത്തിനുള്ള അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങിയിരുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ ഇല്ലായ്മകളിലെ ആ ഓണങ്ങള്‍ക്ക് സംതൃപ്തിയുണ്ടായിരുന്നതായി തോന്നുന്നു. ഓര്‍മ്മകളായതുകൊണ്ട് തോന്നുന്നതാകാം. കാലത്തിന്റെ പ്രത്യേകതകൊണ്ട് പൂക്കള്‍ പൈസകൊടുത്ത് വങ്ങേണ്ടിയിരുന്നില്ല എന്നതായിരുന്നു ആശ്വാസം. മുക്കുറ്റിയും കാക്കപ്പുവും തുമ്പയും ശംഖുപുഷ്പവുമെല്ലം എല്ലാപറമ്പിലും സുലഭം. തിരുവോണത്തിന് വിഷ്ണുവിന്റെ അവതാരമായ വാമനനെ ആണോ, നമുക്ക് പ്രിയപ്പെട്ട മഹാബലിയെ ആണോ വരവേല്‍ക്കുന്നത് എന്നത് ഇപ്പോഴും തീര്‍ച്ചയില്ല പൂവിടുന്നത് ശ്രീഭഗവതിയെ സങ്കല്‍പ്പിച്ചാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മാവേലിയെ വരവേല്‍ക്കുമ്പോള്‍ തന്നെ വാമനനേയും പൂജിക്കുക! ഇതിന്റെയെല്ലം ചരിത്ര സത്യം ചെന്നെത്തുന്നത് കേരളത്തില്‍ നിലനിന്നിരുന്ന ബുദ്ധമത സംസ്ക്കാരത്തിലേയ്ക്കായിരിക്കാം. ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണം അട്ടിമറിച്ച ദൈവത്തോട് പിന്നീട് അമര്‍ഷം തോന്നി. തേങ്ങയിലേയ്ക്ക് തന്നെ തിരിച്ചുവരാം. ആസിയാന്‍ കരാറിന്റെ പാശ്ചാത്തലത്തില്‍ ഇന്ന് തര്‍ക്കമാണ്. തേങ്ങയ്ക്ക് വില കുറയുമോ, കൂടുമോ, കര്‍ഷകനെ ഇതെങ്ങനെ ബാധിയ്ക്കും എന്നെല്ലാം. ഇതിനിടയില്‍ ആശ്വാസകരമായൊരു വാര്‍ത്ത വന്നത് ചിരട്ടയ്ക്ക് ഡിമാന്റ് കൂടുന്നു എന്നതാണ്. ചിരട്ടകരിയില്‍ നിന്നും തയ്യാറാക്കുന്ന ആക്ടിവേറ്റഡ് കാര്‍ബണിന് ലോകത്ത് ആവശ്യം കൂടുകയാണത്രെ. ഒരുതേങ്ങയ്ക്ക് മൂന്നോ നാലോ രൂപകിട്ടുമ്പൊള്‍ ഒരു കിലോ ചിരട്ടയ്ക്ക് നാലുരൂപ കിട്ടുമെന്നുള്ളത് ആശ്വാസം തന്നെ. ദില്ലിയില്‍ ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 55-60 രൂപ കൊടുക്കണം. ഒരു കിലോ സൂര്യകാന്തി എണ്ണയുടെ വിലയേക്കാള്‍ കൂടുതല്‍. കര്‍ഷകന് ഒരു മെച്ചവുമില്ല.
ഇന്ന് തിരക്കിട്ട ഫ്ലാറ്റ് ജീവിതത്തിനിടയില്‍ വീണ്ടുമൊരു ഓണമെത്തുമ്പോള്‍ നാട്ടിലെ തെങ്ങുകളെയാണ് ഓര്‍മ്മവരുന്നത്. അവരായിരുന്നു കുടുംബത്തിന്റെ യഥാര്‍ഥ സംരക്ഷകര്‍. ആ തെങ്ങുകള്‍ക്ക് നന്ദി!
പനിപിടിച്ചതാര്‍ക്ക്?
ഓഗസ്റ്റ് 17, 2009 at 7:01 pm | In Politics, Uncategorized | Leave a CommentTags: രാഷ്ട്രീയം
മാധ്യമങ്ങള്‍ക്കും പനി പിടിച്ചിരിക്കുന്ന കാലമായതുകൊണ്ടാകാം രാജ്യത്തെ 177 ജില്ലകളെ വരള്‍ച്ച ബാധിതജില്ലകളായി പ്രഖ്യാപിച്ചത് അധിക ശ്രദ്ധയൊന്നും നേടാതെ പോയത്. അല്ലെങ്കിലും വരള്‍ച്ചയും കൃഷിനാശമൊന്നും നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക് സീരിയസ്സ് വാര്‍ത്തകളല്ല. മഴ ലഭിക്കാത്തതുമൂലം കൃഷിക്കാരനുണ്ടായിരിക്കുന്ന നഷ്ടങ്ങളുടെ കണക്കുകള്‍ വരുന്നതേയുള്ളു. കൃഷിചെയ്ത് നഷ്ടം വന്നാല്‍ ഒരേയൊരു വഴിയേയുള്ളു, ആത്മഹത്യചെയ്യുക. സര്‍ക്കാരിന്റെ സ്വന്തം ഏജന്‍സിയായ എന്‍.സി.ആര്‍.ബി.യുടെ കണക്കുപ്രകാരം 2007ല്‍ മാത്രം 16632 കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടുണ്ട്. വേറൊരു കണക്കുപ്രകാരം 97 മുതല്‍ ഇന്നുവരെ ചുരുങ്ങിയത് രണ്ടുലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെതിട്ടുണ്ട്. ചുരുക്കിപറഞ്ഞാല്‍ ഒരോ മുപ്പതുമിനിട്ടിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു!
ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും കൂടുതല്‍ സമയം ചിലവാക്കുന്നത് ഭീകരവാദത്തെക്കുറിച്ച് സംസാരിക്കാനാണ്. ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ ബോംബുഭീഷണി വന്നാല്‍ അതൊരു ദേശീയ വാര്‍ത്തയാണ്. ഇതിനര്‍ഥം ഭീകരവാദത്തെ നിസ്സാരമായി കാണണമെന്നല്ല. കണക്കുകളെതന്നെ വീണ്ടും ആശ്രയിക്കുകയാണെങ്കില്‍ 2006ല്‍ ഭീകരവാദാക്രമണം മൂലം മരിച്ചവരുടെ എണ്ണം 2765 ആണെങ്കില്‍ അതേ വര്‍ഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17060 ആണെന്നറിയുമ്പോഴാണ് പ്രശ്നം എത്ര രൂക്ഷമാണെന്ന് മനസ്സിലാവുന്നത്. എന്നാലും സര്‍ക്കാരിന്റെ കണ്ണുതുറക്കില്ല. കാരണം കര്‍ഷകന്‍ വിദ്യാഭ്യാസമില്ലാത്തവനും ഗ്രാമീണനുമാണ്. അവന്‍ വീണ്ടും കൃഷിചെയ്ത് നമ്മളെ പോറ്റും. പന്നിപനിയെന്നും പറഞ്ഞുള്ള ഇപ്പോഴത്തെ കോലാഹലം മാധ്യമങ്ങള്‍ ശരിയ്ക്കും ആഘോഷിക്കുകയാണ്.
പല സംസ്ഥാനങ്ങളിലും മഴ മോശമായതുകാരണം കൃഷിയ്ക്ക് നേരിട്ട നഷ്ടം സഹിക്കാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തുതുടങ്ങി. മഹാരാഷ്ട്രയില്‍ തന്നെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ചുരുങ്ങിയത് നാല്‍പ്പതു കര്‍ഷകരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. ആന്ധ്രയിലും ആത്മഹത്യകള്‍ തുടങ്ങികഴിഞ്ഞു.
ഇവിടത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്താലെന്താ, നമുക്ക് ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് അരിയും മീനും ഇറക്കുമതി ചെയ്യാലോ!
മല്ലിക സാരാഭായിയുടെ രാഷ്ട്രീയ പ്രസക്തി
ഏപ്രില്‍ 26, 2009 at 6:49 pm | In Uncategorized | 3 Comments
മല്ലിക സാരാഭായിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബഹുമുഖ പ്രതിഭ എന്ന് ചുരുക്കി പറയാം. ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോകസഭാമണ്ഡലം ബി.ജെ.പിയുടെ ലോഹപുരുഷന്റെ തട്ടകമാണ്. അതുകൂടാതെ നരേന്ദ്രമോദിയുടെ മൂക്കിനുതാഴെയുള്ള മണ്ഡലം കൂടിയാണ്. ഇവിടെയാണ് മല്ലിക സാരാഭായ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍ത്സരിയ്ക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളോട് പെട്ടെന്ന് തോന്നിയ സ്നേഹം കൊണ്ട് മത്സരിയ്ക്കാനിറങ്ങിയതല്ല മല്ലിക സാരാഭായ്. വികസനത്തെക്കുറിച്ചും വര്‍ഗ്ഗീയതയെക്കുറിച്ചും ദര്‍പ്പണ അക്കാദമിയിലൂടെയും തീയറ്റര്‍ പ്രവര്‍ത്തനങ്ങളിലൂടെയും നിരന്തരം സമൂഹത്തോട് തന്റെ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങളും സമൂഹവും ഉള്‍ച്ചേരണമെന്നും അക്രമം ഒഴിവാക്കണമെന്നും അവര്‍ വിശ്വസിക്കുന്നു. വികസനം പക്ഷപാതരഹിതവും സഹായിക്കത്തക്കതുമാകണമെന്നും സാമ്പത്തിക സൂചികകള്‍ മാത്രം നോക്കിയല്ല വിലയിരുത്തേണ്ടതെന്നും മല്ലിക പറയുന്നു.ഇതൊന്നും തിരഞ്ഞെടുപ്പില്‍ പുതിയ മുദ്രാവാക്യങ്ങളല്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. ഗുജറാത്തിലെ നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളില്‍ മോദിയ്ക്കെതിരെ അംഗീകൃത പാര്‍ട്ടികളുടെ ലേബലിലല്ലാതെ ഒരു വനിതയുയര്‍ത്തുന്ന വെല്ലുവിളി ഒരു നിസ്സാര കര്യമല്ല.
ഗുജറാത്തിലെ വര്‍ഗ്ഗീയ ലഹളയെ എതിര്‍ത്തതിനു പ്രതികാരമായി അവരെ ഒരു കള്ളകേസില്‍ പ്രതിയാക്കിയത് ഇവിടെ ഓര്‍ക്കേണ്ടതാണ്. വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ അവര്‍ തോറ്റെന്നുവരാം. എന്നാലും അവര്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ചര്‍ച്ച ഗുജറാത്തി രാഷ്ട്രീയത്തില്‍ മാറ്റത്തിനു തുടക്കമാകട്ടെ എന്ന് നമുക്കാശ്വസിക്കാം!
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഇടവഴികളിലൂടെ പോയാലും:
http://mallikasarabhai.rediffiland.com/iland/mallikasarabhai_diary.html
നള സരോവറിലെ പക്ഷികള്‍
ഏപ്രില്‍ 16, 2009 at 5:53 pm | In Uncategorized | 1 Commentപക്ഷി നിരീക്ഷണത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ നല്‍സരോവറില്‍ പോയിരിയ്ക്കണം. പറ്റിയ സമയം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. (ഡിസംബറില്‍ നടത്തിയ യാത്രയ്ക്കുശേഷം എഴുതിയ കുറിപ്പ് പല കാരണങ്ങള്‍ കൊണ്ടും പോസ്റ്റ് ചെയ്യുവാന്‍ സാധിച്ചില്ല) അഹമ്മദാബാദില്‍ നിന്ന് ഒരുമണിക്കൂര്‍ യാത്ര ചെയ്താല്‍ നല്‍ സരോവറില്‍ എത്താം. ജലാശയത്തിന്റെ നടുക്കുകാണുന്ന ഒരു സ്‌തൂപം നളന്റെ സമാധിസ്ഥലത്തു പണിതതാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. നളനെ നമുക്ക് അറിയാവുന്നതില്‍ കൂടുതല്‍ വേറെ ആര്‍ക്കാണ് ആറിയുന്നത്? നളചരിതം എത്രപ്രാവിശ്യം നമ്മള്‍ കണ്ടുകഴിഞ്ഞു? എല്ലാം നഷ്ടപ്പെട്ട് കാട്ടില്‍ അലയുന്ന നളനെ എങ്ങനെ മറക്കും?
നളന്റെ ബന്ധംകാരണം ഈ സ്ഥലത്തെ നളസരോവര്‍ എന്ന് നമുക്ക് മലയാളീകരിയ്ക്കാം. ഇതൊരു വലിയ തടാകമാണ്. കൃത്യമായി പറഞ്ഞാല്‍ 123 സ്ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന മനോഹരമായ തടാകം. പക്ഷികളുടെ സ്വകാര്യതയ്ക്ക് പറ്റിയ ചെറിയ ചെറിയ തുരുത്തുകളില്‍ നമ്മളെ അസൂയപ്പെടുത്തിക്കൊണ്ട് പറവകൂട്ടങ്ങള്‍ ജീവിതം അസ്വദിക്കുന്നു. വാടകയ്ക്ക് ഒരു വഞ്ചി എടുത്താല്‍ സുഖമായി പക്ഷികളുടെ അടുത്ത് എത്താം. ഗുജറാത്തികള്‍ പൊതുവെ വെജിറ്റേറിയന്‍സായതുകാരണം വേട്ടക്കാരുടെ ശല്യം ഇല്ല എന്നുതന്നെ പറയാം.
ഇവിടെ 250ല്‍ കൂടുതല്‍ പല ഇനത്തിലുള്ള പക്ഷികള്‍ ഉണ്ടെന്നു പറയപ്പെടുന്നു. കൊറ്റി, രാജഹംസം, ഞാറപക്ഷി, നീര്‍ക്കോഴി, മണ്ണാത്തിപ്പുള്ള്, ജലകുക്കുടം, വാലാട്ടിപക്ഷി, പൊന്മാന്‍ എന്നിവ ഇവയില്‍ ചിലതാണ്. ദേശാടനപക്ഷികളെ ഓര്‍ത്ത് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ചിലത് പതിനായിരത്തിലധികം കിലോമീറ്ററുകള്‍ പറന്ന് വരുന്നു. ചിലത് മുപ്പതും നാല്‍പ്പതും ദിവസങ്ങള്‍ തുടര്‍ച്ചയായി പറക്കും. ഇവിടെ വന്ന് മുട്ടയിടും. കുഞ്ഞുങ്ങള്‍ തള്ള വന്ന സ്ഥലത്തേയ്ക്കുതന്നെ തിരിച്ചുപറക്കുന്നു. ആരും ഒന്നും പഠിപ്പിയ്ക്കേണ്ട. ഉദാഹരണത്തിന് ‘യൂറേഷ്യന്‍ കൂട്ട്’ (നീര്‍ക്കോഴി വര്‍ഗ്ഗം) യൂറോപ്പില്‍ നിന്നും ആസ്ത്രേലിയയില്‍നിന്നും ഒക്കെ നാല്‍പ്പതുദിവസം കൊണ്ട് പറന്നു വരുന്നതാണ്. ഈ പക്ഷികള്‍ വെള്ളത്തിനു മുകളില്‍ കൂടി ഓടുന്നതുകാണുവാന്‍ നല്ല രസമാണ്. ഇങ്ങനെ കൃത്യമായി എത്തിച്ചേരുവാന്‍ എങ്ങനെ സാധിക്കുന്നു? വേറൊരു പക്ഷി വെളുത്ത വാലുള്ള മണ്ണാത്തിപ്പുള്ളാണ്. ഇവ റഷ്യയില്‍ നിന്നു വരുന്ന സഖാക്കളാണ്. സഖാക്കളല്ലാത്ത മണ്ണാത്തിപ്പുള്ളുകള്‍ ഇറാനില്‍ നിന്നും, ഇറാഖില്‍ നിന്നും വരുന്നവയാണ്.
മുഗള്‍ ഭരണകാലത്ത് കബൂത്തര്‍ ബാസ് (പിജന്‍ ഫാന്‍സിയര്‍) ഒരു ശാസ്ത്രം തന്നെ യായിരുന്നു. അവസാന മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹാദൂര്‍ഷാ സഫര്‍ കബൂത്തര്‍ ബാസില്‍ നൈപുണ്യം സമ്പാദിച്ചയാളായിരുന്നു. വര്‍ഷങ്ങളോളം വേണ്ട പരിശീലനത്തിനു ശേഷമാണ് ഒരാള്‍ ഇതില്‍ ഖലീഫയാകുന്നത്. ഇത്തരമൊരു ഖലീഫയ്ക്ക് തന്റെ പ്രാവുകളെ ഉപയോഗിച്ച് പല കാര്യങ്ങളും സാധിയ്ക്കാം എന്ന് പറയപ്പെടുന്നു. ഇന്നും പഴയ ദില്ലിയില്‍ കബൂത്തര്‍ ബാസില്‍ന്റെ പിന്‍തുടര്‍ച്ചക്കാര്‍ ഉണ്ട്. ഇതെഴുതുവാന്‍ കാരണം നളസരോവറില്‍ ഹംസങ്ങളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികളെ കണ്ടപ്പോഴാണ്. ഹംസം അക്കാലത്ത് ഐ.എഫ്.എസുകാരുടെ ജോലിയാണല്ലോ ചെയ്തിരുന്നത്!
നളസരോവര്‍ കണ്ടു ക്ഷീണിച്ചാല്‍ പരമ്പരാഗതമായ ഗുജറാത്തി ഭക്ഷണം റെഡി. ബാജ്‌റിയുടെ റോട്ട്‌ലോ, ശുദ്ധ വെണ്ണ, സംഭാരം, ചുട്ടവഴുതനങ്ങക്കറി, സേവ്-ടമാറ്റര്‍ കറി, എല്ലാം വയര്‍ നിറച്ച് കഴിക്കുവാന്‍ ഒരാള്‍ക്ക് ഇരുപത്തഞ്ചു രൂപ മതി.
തിരിച്ചുവരുമ്പോള്‍ അടുത്തവര്‍ഷവും ഡിസംബറില്‍ നളസരോവറില്‍ എത്തണം എന്നുതന്നെയായിരുന്നു ചിന്ത!
മോഷെ
ഡിസംബര്‍ 7, 2008 at 6:11 pm | In Uncategorized | 1 CommentTags: Moshe Holtsberg

ഏതൊ ഒരു വെള്ളിയാഴ്ചയിലെ നീണ്ട ഉച്ചഭക്ഷണ സമയത്താണ് ചേന്ദമംഗലം ഹൈസ്ക്കൂളില്‍നിന്ന് കൂട്ടുകാരോടൊപ്പം ആദ്യമായി കോട്ടയില്‍ കോവിലകത്തുള്ള ജൂതപള്ളി കാണുവാന്‍ പോയത്. അന്നത് ആരും നോക്കാനില്ലാതെ അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു. അടുത്തകാലത്ത് അത് പുതുക്കി പണിതു എന്നറിഞ്ഞു. കോട്ടയില്‍ കോവിലത്തിന്റെ ഒരു പ്രത്യേകത നാലു വ്യത്യസ്ത മതക്കാരുടെ, ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍-ജൂത, ആരാധനാലയങ്ങള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു എന്നതാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് മത സൌഹാര്‍ദ്ദം സാധ്യമായിരുന്നു, മനുഷ്യന്‍ പുരോഗമിച്ചതോടെ അത് സാധ്യമല്ലാതായി! പിന്നീടാണ് അറിയുന്നത് ചേന്ദമംഗലത്ത് ധാരാളം ജൂതന്മാര്‍ താമസിച്ചിരുന്നു എന്ന്. ചേന്ദമംഗലത്തിനു പുറമെ മാള, പറവൂര്‍, കൊച്ചി, കൊടുങ്ങല്ലൂര്‍, പാലയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജൂതന്മാര്‍ ഉണ്ടായിരുന്നു. സോളമന്റെ കാലത്തു തന്നെ ജൂതന്മാര്‍ കേരളത്തില്‍ താമസമുറപ്പിച്ചിരുന്നു എന്ന് പറയുന്നു. പിന്നീട് ജറുസലത്തിലെ അവരുടെ രണ്ടാം ദേവാലയം നശിപ്പിച്ചതിനെതുടര്‍ന്നാണ് 68 സി.ഇ. ല്‍ ധാരാളം ജൂതന്മാര്‍ കേരളത്തിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും എത്തുകയുണ്ടായി. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മുടെ നാട്ടിലെത്തിയ ജൂത കുടുംബങ്ങളെപ്പറ്റിയും ഇസ്രായേല്‍ രൂപീകരണത്തിനുശേഷം നമ്മുടെ നാട് വിട്ട ജൂത കുടുംബങ്ങളെപ്പറ്റിയും ഒന്ന് ആലോചിച്ച് നോക്കു.
ബോംബെയിലെ നരിമാന്‍ ഹൌസ് ആക്രമണം ഇന്ത്യയിലെ യഹൂദര്‍ക്ക് വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല. രണ്ടാം വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട മോഷെ ഹോറ്റ്‌സ്‌ബര്‍ഗിന്റെ നിര്‍ത്താതുള്ള കരച്ചില്‍ യഹൂദര്‍ക്ക് മാത്രമല്ല എല്ലാ മനുഷ്യ സ്നേഹികള്‍ക്കും താങ്ങാവുന്നതിലധികമായിരുന്നു. ഇന്ന് മോഷെയും ആയ സാന്ദ്രയും ഇസ്രായേലിലെ എതോ അഞ്ജാതകേന്ദ്രത്തിലാണ്. നരിമാന്‍ ഹൌസ് ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമാണ് – ഒരു വെടിയ്ക്ക് രണ്ടു പക്ഷി, ഇന്ത്യയും ഇസ്രായേലും.
പോര്‍ട്ടുഗീസുകാരുടെ കാലത്ത് ഗോവയില്‍ കുറച്ച് ശല്യങ്ങള്‍ സഹിക്കേണ്ടിവന്നെങ്കിലും ഇന്ത്യയില്‍ ജൂതന്മാര്‍ പൊതുവെ സമാധാനപരമായാണ് ജീവിച്ചിരുന്നത്. മറ്റ് പല രാജ്യങ്ങളിലും ജൂതന്മാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യ എന്നും അവര്‍ക്ക് സുരക്ഷിതമായിരുന്നു.
ഭീകരവാദത്തിന് മതദേശ വ്യത്യാസങ്ങളില്ല. ബോംബയില്‍ കണ്ടപോലെ ക്രൂരത മാത്രമാണ് അതിന്റെ ഭാഷ. ഇത്തരം ഭീകരതയില്‍ അനാഥരാവുന്ന മോഷെമാരെ നമ്മള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും?
ദാവീദും സോളമനും ജീവിച്ചിരുന്നോ?
നവംബര്‍ 18, 2008 at 7:12 pm | In Uncategorized | 1 Commentബൈബിള്‍ ഒരു സമ്പൂര്‍ണ്ണ ചരിത്ര രേഖയായി കണക്കിലെടുക്കാമോ എന്നത് ഒരു തര്‍ക്ക വിഷയമാണ്. തല്‍ക്കാലം ഇവിടെ തര്‍ക്കത്തിന് ഉദ്ദേശമില്ല, പ്രതേകിച്ചും വിശ്വാസികളോട്. ഇസ്രായേലിലെ ഏലാതാഴ്‌വരയില്‍ നടക്കുന്ന ഉത്‌ഖനനങ്ങള്‍ ഇത്തരമൊരു പാശ്ചാത്തലത്തിലാണ് പ്രാധാന്യമര്‍ഹിയ്ക്കുന്നത്. പഴയ നിയമത്തിലെ പല കഥകള്‍ക്കും ആര്‍കിയോളജിക്കല്‍ തെളിവുകള്‍ വിരളമായേ കിട്ടിയിട്ടുള്ളു.
“യഹൂദായിലുള്ള ബെത്‌ലഹേമിലെ എഫ്രാതിയനായ യിശ്ശായിയുടെ പുത്രനായിരുന്നു ദാവീദ്.” “എല്ലാ ഇസ്രായേല്‍ക്കാരും ഫെലിസ്തിയരോട് ഏലാ താഴ്‌വരയില്‍ യുദ്ധം ചെയ്യുകയായിരുന്നു.”
“ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്തിയനെ കീഴടക്കി; അയാളെ വധിച്ചു.”
” നാല്‍പതു വത്സരം ദാവീദ് ഇസ്രായേലില്‍ ഭരണം നടത്തി: ഏഴു വത്സരം ഹൈബ്രോനിലും മുപ്പത്തിമൂന്നു വത്സരം ജെറുശലേമിലും”.
“അതിനുശേഷം സോളമന്‍ തന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ അരൂഡനായി. അയാളുടെ രാജത്വം സുസ്ഥാപിതമായി. സോളമന്‍ ഇസ്രായേലിനു മുഴുവന്‍ രാജാവായി നാല്‍പതു വത്സരം ജെറൂശലേമില്‍ ഭരണം നടത്തി.”
ദാവീദ് പടുത്തുയര്‍ത്തിയ രാജ്യം വീണ്ടെടുത്തതാണ് ഇന്നത്തെ ഇസ്രായേല്‍ എന്നാണ് ജൂത വിശ്വാസം. പക്ഷേ ചരിത്രപരമായ തെളിവുകളുടെ അഭാവം കാരണം ദാവീദിന്റേയും സോളമന്റേയും രാജ്യം വെറുമൊരു മിത്ത് മാത്രമാണെന്നാണ് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.
“സോളമന്‍ രാജാവ് ഭൂമിയിലെ എല്ലാ രാജാക്കന്മാരേക്കാളും സമ്പന്നനും വിജ്ഞാനിയും ആയിരുന്നു. ദൈവം സോളമനു നല്‍കിയ വിജ്ഞാനം ശ്രവിക്കാന്‍ രാജസന്നിധിയില്‍ എത്തുന്നതിനു സമസ്തലോകവും കൊതിച്ചു. അവരെല്ലാം സമ്മാനങ്ങള്‍ കൊണ്ടുവന്നിരുന്നു.”
“യൂഫ്രട്ടീസ് നദിമുതല്‍ ഫെലിസ്തിയ ദേശം വരേയും ഈജിപ്തിന്റെ അതിര്‍ത്തിവരേയുള്ള രാജ്യങ്ങള്‍ മുഴുവന്‍ സോളമന്‍ ഭരിച്ചു.”
ഇത്തരമൊരു മഹാരാജ്യം നിലനിന്നിരുന്നെങ്കില്‍ അതിനടുത്തുള്ള രാജ്യങ്ങളിലെ ചരിത്രങ്ങളിലും രേഖപ്പെടുത്തപ്പെട്ടേനേ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
ഏലാ താഴ്‌വരയില്‍ കണ്ടെത്തിയിട്ടുള്ള കോട്ടയ്ക്ക് 3000 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്ക്. ജെറുശലേമിന്റെ തെക്കുപടിഞ്ഞാറുള്ള താഴ്വരയിലാണ് ഈ കോട്ട കണ്ടെത്തിയിട്ടുള്ളത്. ബൈബിള്‍ കാലഘട്ടത്തില്‍ ഏലാതാഴ്‌വര ഫെലിസ്തിയരുടെ രാജ്യത്തിന്റേയും ഇസ്രായേലി രാജ്യത്തിന്റേയും ഇടയ്ക്കുള്ള പ്രവേശന മാര്‍ഗ്ഗമായിരുന്നു. അവിടെനിന്നും കണ്ടെത്തിയിട്ടുള്ള മണ്‍പാത്രങ്ങളില്‍ എഴുതിയിട്ടുള്ള ഹീബ്രൂ വചനങ്ങള്‍ ഏറ്റവും പഴക്കമുള്ള ഹീബ്രൂ വചനങ്ങളാണെന്നാണ് പുതിയ അവകാശം. മരക്കരിയും മൃഗങ്ങളുടെ കൊഴുപ്പും ചേര്‍ന്ന ഒരു തരം മഷിയിലാണ് ഈ വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെനിന്നും കണ്ടെത്തിയിട്ടുള്ള ഒലീവ് മരങ്ങളുടെ അവശിഷ്ടങ്ങളില്‍ നടത്തിയ കാര്‍ബണ്‍ ഡെയ്റ്റിങ്ങ് ടെസ്റ്റുകള്‍ ദാവീദിന്റേയും സോളമന്റേയും കാലത്തോട് യോജിക്കുന്നതായി പറയപ്പെടുന്നു. ദാവീദിന്റെ ഭരണകലം 1072-1032 ബി.സി.ഇ വരേയും സോളമന്റെ ഭരണകാലം 1032-992 ബി.സി.ഇ വരേയുമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ബൈബിള്‍ മുന്‍നിര്‍ത്തിയുള്ള ചരിത്രപഠനങ്ങളെ പിന്‍താങ്ങുന്നവര്‍ പറയുന്നത് സാക്ഷരത അക്കാലത്ത് നമ്മള്‍ ഇന്ന് കരുതുന്നതിനേക്കള്‍ കൂടുതലായിരുന്നു എന്നാണ്. ആ വാദം ചെന്നെത്തുന്നത് ഇന്നത്തെ ബൈബിള്‍ സമാഹരിയ്ക്കപ്പെടുന്നതിനേക്കാള്‍ മുമ്പ് തന്നെ ബൈബിള്‍ സംഭവങ്ങള്‍ തലമുറകളായി കൈമാറപ്പെട്ടിരുന്നെന്നും രേഖപ്പെടുത്തിയിരുന്നെന്നും എന്നതിലേയ്ക്കാണ്. ഏലാ താഴ്‌വരയിലെ ഉത്ഖനനങ്ങള്‍ തെളിയിക്കുവാന്‍ പോകുന്നത് ചരിത്രഗവേഷകര്‍ അന്വേഷിയ്ക്കുന്ന കണ്ടെത്താകണ്ണികളാണോ എന്ന് കാത്തിരുന്ന് കാണാം!
(ഉദ്ധരണികള്‍ പഴയ നിയമത്തില്‍ നിന്ന്)
മലയാളം ക്ലാസിക്കല്‍ ഭാഷയാണോ?
നവംബര്‍ 5, 2008 at 7:47 pm | In Uncategorized | 6 Commentsകന്നഡയും തെലുങ്കും ക്ലാസിക്കല്‍ ഭാഷകളായി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പൌരാണികവും ശ്രേഷ്ഠവുമായ ഭാഷകളുടെ കൂട്ടത്തില്‍ നേരത്തേ തന്നെ സംസ്കൃതത്തേയും തമിഴിനേയും ഉള്‍പ്പെടുത്തിയിരുന്നു. മറ്റ് ഇന്ത്യന്‍ ഭാഷകളെയൊന്നും ഈ ദേവഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മലയാളത്തെ ക്ലാസിക്കലാക്കിയാലും നോണ്‍ക്ലാസിക്കലാക്കിയാലും നമുക്കൊരു വിരോധവുമില്ല. ഈ വക അലമ്പുകാര്യങ്ങള്‍ക്കുവേണ്ടി സമയം പാഴാക്കാന്‍ മലയാളിയെ കിട്ടില്ല. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ തലവനായുള്ള വിദഗ്‌ധ സമിതിയുടേ ശുപാശ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ക്ലാസിക്കലിനെ കണ്ടുപിടിച്ചത്. 1000 കൊല്ലത്തെ ചരിത്രമുള്ള ഭാഷകള്‍ക്ക് ക്ലാസിക്കല്‍ തൊപ്പി നല്‍കാം എന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അങ്ങനെ 2000 ല്‍ തമിഴന് ഈ തൊപ്പി കിട്ടി. അതിനുശേഷം തൊപ്പി ഇടാനുള്ള മൂപ്പ് സ്വല്‍പ്പം കൂട്ടി. 1500 മുതല്‍ 2000 വരെ ചരിത്രമുള്ള ഭാഷകളേ ക്ലാസിക്കലാകൂ എന്ന് ഭേദഗതി വന്നു. തങ്ങള്‍ക്ക് ക്ലാസിക്കല്‍ തൊപ്പി കിട്ടിയപ്പോള്‍ തമിഴന്‍ ഒന്നു തീരുമാനിച്ചു. ഈ തൊപ്പി ഇനി മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് കിട്ടിക്കൂടാ. കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കല്‍ പദവി കൊടുത്തുകൂടാ എന്ന് പറഞ്ഞ് ചെന്നൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അത് അവിടെ നടന്നോട്ടേ!
ഭാഷ ക്ലാസിക്കലായാല്‍ അല്ലറ ചില്ലറ വരുമാനം കൂടും. സ്ക്കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍, അവാര്‍ഡുകള്‍, പ്രത്യേക സാമ്പത്തിക സഹായം, പ്രോത്സാഹനം…. പയ്യന്റെ ഭാഷയില്‍ “ഒട്ടും മുഷിയില്ല”.
ഈയവസരത്തില്‍ മലയാളത്തിന്റെ ചരിത്രം ഒന്ന് നോക്കാം. മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍ എന്ന പുസ്തകത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഈ വിഷയം ഭംഗിയായി എഴിതിയിട്ടുണ്ട്:
“കൊല്ലം ഒന്നാം ശതകത്തില്‍ത്തന്നെ മലനാട്ടുതമിള്‍ പ്രത്യേകം ഒരു ഭാഷയായിത്തീരാനുള്ള ലക്ഷണങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന് ശാസനങ്ങളില്‍ നിന്നു മനസ്സിലാക്കാം”.
“കൊല്ലവര്‍ഷാരംഭത്തിന് അല്‍പം മുമ്പുമുതല്‍ നമ്പൂതിരിമാര്‍ക്കു സിദ്ധിച്ച പ്രാമാണ്യവും പത്താം ശതകത്തിനു ശേഷം ലഭിച്ച രാഷ്ട്രീയമായ പ്രാബല്യവും ആണ് മലനാട്ടുതമിഴ് ഒരു പ്രത്യേക ഭാഷയായി തീരുവാന്‍ കാരണം. അതിനും മുമ്പ് സംസ്കൃതവും തമിഴും ചേര്‍ന്ന അവരുടെ മിശ്ര ഭാഷ ഉദ്ഭവിച്ചിരിക്കാം. എന്നാല്‍ മിശ്ര ഭാഷയ്ക്കു മലനാട്ടു തമിഴില്‍ ബലമായ പ്രേരണ ചെലുത്തുവാന്‍ കഴിഞ്ഞത് നമ്പൂതിരിമാര്‍ പ്രബലന്മാരായിത്തീര്‍ന്നതില്‍ പിന്നീടുമാത്രമാണ്. അധികാരസ്ഥാനങ്ങള്‍ അധികവും കരസ്ഥമായാല്‍ മാത്രമേ ചെറിയ ഒരു ജനവിഭാഗത്തിന്റെ ഭാഷയ്ക്കു സാമാന്യ ജനങ്ങളുടെ ഭാഷയില്‍ പരിവര്‍ത്തനമുളവാക്കുവാന്‍ കഴിയുകയുള്ളു.”
“കേരളത്തിലെ വ്യവഹാരഭാഷയായിരുന്ന തമിഴ് മലയാളമായി പരിണമിച്ചതുപോലെ തെലുങ്ക്, കര്‍ണ്ണാടകം മുതലായ ദേശങ്ങളിലെ പൂര്‍വ്വ ഭാഷയും പല ഘട്ടങ്ങളേയും തരണം ചെയ്താണ് ഇന്നത്തെ നിലയെ പ്രാപിച്ചിട്ടുള്ളത്. ഇന്നത്തെ തെലുങ്കും കര്‍ണ്ണാടകവും തമിഴും മലയാളവും എല്ലാം സഹോദര ഭാഷകളാണ്. മൂല ദ്രാവിഡ ഭാഷയുടെ ഒരു അംശം ഇന്നത്തെ തെലുങ്കു കര്‍ണ്ണാടകങ്ങളുടെ പൂര്‍വ്വഭാഷയായി രൂപാന്തരം പ്രാപിച്ചതിനുശേഷവും കുറെക്കാലം ചേര ചോള പാണ്ഡ്യ ദേശങ്ങളിലെ ഭാഷ ഒന്നുതന്നെയായിരുന്നുവെന്ന ചരിത്രപരമായ പരമാര്‍ത്ഥം ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയുന്നതല്ല. തമിഴ് എന്ന് വിളിച്ചുവന്ന ആ ഭാഷ രണ്ടായി പിരിഞ്ഞ് പല ഘട്ടങ്ങളും തരണം ചെയ്താണ് ഇന്നത്തെ തമിഴ് മലയാളങ്ങളായി പരിണമിച്ചത്. അതുകൊണ്ട് തമിഴ് മലയാളങ്ങള്‍ തെലുങ്കു കര്‍ണ്ണാടകങ്ങളേക്കാള്‍ നൂതനങ്ങളാകുകയില്ല. എന്തെന്നാല്‍ അന്നത്തെ തെലുങ്കുകര്‍ണ്ണാടക ദേശങ്ങളിലെ ഭാഷ ഇന്നത്തെ തെലുങ്കുകര്‍ണ്ണാടകങ്ങളല്ല അവയുടെ പൂര്‍വ്വ രൂപമാണ്.”
“ഒരു നാട്ടിലെ ഭാഷയുടെ മാതൃസ്ഥാനത്തു മറ്റൊരു നാട്ടിലെ ഭാഷയെ കല്‍പ്പിക്കുന്നത് കേവലം അനുചിതമെന്നേ പറയാനുള്ളു. എന്തെന്നാല്‍ മലനാട്ടിലെ തമിഴ് തന്നെയാണ് പലവിധ പരിണാമങ്ങളും സംഭവിച്ചു മലയാളമായിത്തീര്‍ന്നത്; പാണ്ടിനാട്ടിലെ തമിഴല്ല. അതുപോലെ പാണ്ഡ്യ ചോള ദേശങ്ങളിലെ പൂര്‍വ്വകാലത്തെ വ്യവഹാര ഭാഷയാണ് ഇന്നത്തെ തമിഴായി പരിണമിച്ചത്; മലനാട്ടു തമിഴല്ല.”
ഏകദേശം മൂവായിരം വര്‍ഷം മുമ്പ് ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ‘മൂല ദ്രാവിഡഭാഷ’ എന്ന ഒരൊറ്റ ഭാഷയാണ് സംസാരിച്ചിരുന്നത്. അതില്‍ നിന്ന് കാലക്രമേണ സ്വതന്ത്രരൂപം കൈവന്നവയാണ് തമിഴ്, മലയാളം, കന്നഡ, തെലുങ്ക് മുതലായ ഭാഷകള്‍. ഇതുകൂടാതെ നമ്മള്‍ കേട്ടിട്ടില്ലാത്ത വേറെ പതിനാറിലധികം ഭാഷകള്‍ ദ്രാവിഡ ഗോത്രത്തിലുണ്ട്.
കൊല്ലവര്‍ഷം 1184ല്‍ ജീവിക്കുന്ന നമ്മള്‍ക്ക് നമ്മുടെ ഭാഷയും ക്ലാസിക്കലാണ് എന്ന് അഭിമാനിച്ച്‌കൂടെ?
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.

