ഭൂമി തരാം കൃഷി ചെയ്യോ?

ഒക്ടോബര്‍ 6, 2008 at 6:30 pm | In Uncategorized | 7 Comments
Tags:


നെല്‍കൃഷിയുടെ ഉത്ഭവത്തെപറ്റി എന്നും തര്‍ക്കമാണ്‌. എവിടെ തുടങ്ങി, ആര്‌ തുടങ്ങി എന്നതിനൊന്നും കൃത്യമായ തെളിവുകളില്ല. നമ്മള്‍ക്ക്‌ സൌകര്യമായ ഒരഭിപ്രായം ദക്ഷിണേന്ത്യയിലാണ്‌ നെല്‍കൃഷിയുടെ ഉത്ഭവം എന്നതാണ്‌. അതുകൊണ്ടായിരിക്കാം രണ്ടുനേരം ചോറുണ്ടില്ലെങ്കില്‍ സുഖം കിട്ടാത്ത ഒരു ജനതയാണ്‌ നമ്മള്‍. അരി എവിടെനിന്ന് കിട്ടും എന്ന ദാര്‍ശനിക പ്രശ്നങ്ങളൊന്നും നമ്മെ അലട്ടാറില്ല. കുറച്ച്‌ കേന്ദ്രത്തില്‍ നിന്ന് യാചിച്ച്‌ കിട്ടും, ഭാക്കി തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍നിന്നും കിട്ടുമെന്ന് നമുക്കറിയാം. അന്യസ്ഥലങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക്‌ അവര്‍ക്കുള്ള അരി മറ്റുള്ളവരുടെ ബജറ്റില്‍ കിട്ടിക്കോളും. ടെന്‍ഷനിടിയ്ക്കേണ്ട ആവശ്യമില്ല. പക്ഷേ, കേരളത്തിന്റെ കാര്യമോ? കേരളപ്പിറവി മുതല്‍ നമ്മള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കമ്മി സംസ്ഥാനമാണ്‌. ഇന്ന് സംഭരണവും ആവശ്യവും തമ്മിലുള്ള അന്തരം എണ്‍പത്തഞ്ചു ശതമാനമാണ്‌.ഇത്തരമൊരു സാഹചര്യത്തിലാണ്‌ സംസ്ഥാനത്ത്‌ നടപ്പിലാകുവാന്‍ പോകുന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്ലിന്റെ പ്രാധാന്യം. അവശേഷിയ്ക്കുന്ന നെല്‍വയലെങ്കിലും സംരക്ഷിയ്ക്കണം എന്നതാണ്‌ ബില്ലിന്റെ ഉദ്ദേശ്യം. ബില്ലിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും ബില്ലുയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍ അവഗണിക്കുവാന്‍ വയ്യ. പാടം നിങ്ങളുടേതാണെന്ന കാരണത്താല്‍ തരിശിട്ടാല്‍ സര്‍ക്കാരിന്‌ വേറെ ആര്‍ക്കെങ്കിലും കൃഷിചെയ്യുവാന്‍ കൊടുക്കുവാന്‍ അവകാശമുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ ലാഭമായാലും നഷ്ടമായാലും കൃഷിചെയ്തേ പറ്റൂ. നെല്‍കൃഷിയില്‍നിന്ന് വലിയ ലാഭമൊന്നുമില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. പല കൃഷിക്കാരും തലമുറകളായി ചെയ്തുവരുന്ന കാര്യം തുടരുന്നു എന്ന് മാത്രം. അപ്പോള്‍ സര്‍ക്കാര്‍ ആദ്യം അന്വേഷിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌ നെല്ല് കൃഷിചെയ്യുവാന്‍ കര്‍ഷകര്‍ക്ക്‌ താല്‍പ്പര്യമില്ലാത്തത്‌ എന്നാണ്‌.ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൃഷിച്ചിലവ്‌ കൂടിയ സംസ്ഥാനമാണ്‌ കേരളം. കൂലി കൊടുത്താല്‍ തന്നെ ആളെ കിട്ടാത്ത അവസ്ഥയാണിന്ന്. കൊയ്യാന്‍ ആളില്ലാത്തതിനാല്‍ വിളവെടുക്കാന്‍ പറ്റാതെ കൃഷി നശിച്ചു പോകുന്നത്‌ ഇന്നൊരു വാര്‍ത്തയല്ല. മനുഷ്യനു പകരം യന്ത്രം വന്നാല്‍ വേറെ തലവേദന. ചിലവ്‌ കൂടിയെങ്കിലും താങ്ങുവിലയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല, കിലോവിന്‌ പത്തുരൂപ. ധനസഹായത്തിന്റെ കാര്യത്തില്‍ നെല്‍കൃഷിയോട്‌ സര്‍ക്കാര്‍ തന്നെ അവഗണന കാട്ടുകയാണ്‌. വാഴയ്ക്കും റബ്ബറിനും ഏലത്തിനും നെല്ലിനേക്കാള്‍ കൂടുതല്‍ ധനസഹായം കിട്ടുമ്പോള്‍ ഇത്ര ബുദ്ധിമുട്ടി എന്തിന്‌ നെല്‍കൃഷി ചെയ്യണം? നെല്‍കൃഷിയ്ക്ക്‌ ഹെക്ടറൊന്നിന്‌ 350 രൂപ ധനസഹായം കിട്ടുമ്പോള്‍ റബ്ബറിന്‌  ഇരുപതിനായിരം രൂപയും ഏലത്തിന്‌ നാല്‍പതിനായിരവുമാണ്‌ ധന സഹായം. അപ്പോള്‍ ഇന്നും നെല്‍കൃഷിയുമായി കഴിയുന്നവര്‍ മണ്ടന്മാരല്ലേ?
കേരളത്തിലെ കര്‍ഷകരില്‍ കൂടുതല്‍ ചെറുകിട കര്‍ഷകരാണ്‌. സര്‍ക്കാരിന്റെ സഹായം കൂടാതെ ഇവര്‍ക്ക്‌ നെല്‍കൃഷി നടത്തുവാന്‍ സാദ്ധ്യമല്ല. കൂടാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്നത്‌ കര്‍ഷക തൊഴിലാളികളായിട്ടാണ്‌, ഐ.ടി പാര്‍ക്കുകളിലല്ല എന്നര്‍ഥം. നെല്‍കൃഷി ചെയ്താല്‍ റബ്ബറിനേക്കാള്‍ കൂടുതല്‍ രൂപകിട്ടും എന്നും ലാഭം കൊച്ചി സ്റ്റോക്ക്‌ എക്‌സ്ചേഞ്ചിലൂടെ ഇരട്ടിയും അതിലിരട്ടിയുമാക്കാമെന്ന ഒരു കാലം ഓര്‍ത്തു നോക്കൂ!. “കായലും പുഴകളും കതിരണി വയലിനു കസവിട്ടു ചിരിക്കുമാ ദേശത്ത്‌” വിളിക്കാതെ തന്നെ “എല്ലാവരും പാടത്തേയ്ക്ക്‌” വരും സഖാക്കളെ!

7അഭിപ്രായങ്ങള്‍ »

RSS feed for comments on this post. TrackBack URI

  1. “എല്ലാവരും പാടത്തേയ്ക്ക്‌” വരും സഖാക്കളെ!……?
    ഇവിടെ മാഷ് സഖാക്കിൾക്കിട്ട് കൊട്ടിയതാണ് എന്ന് കരുതുന്നു. കേരളത്തിലെ ജനങ്ങളെ കുത്തരികൊണ്ട് ചോറ് ഊട്ടുക എന്നത് കേരളത്തിലെ സഖാക്കന്മാരുടെ മാത്രം ഉത്തരവാദിത്വമല്ല അങ്ങനെ തെറ്റിദ്ധരിക്കേണ്ട. കാര്യങ്ങളെ ജനറലൈസ് ചെയൂം മുൻപ് കുറച്ചുകൂടെ ഒന്നു പഠിക്കുന്നത് നന്നായിരിക്കും. എന്തുകൊണ്ട് എന്ന ചോദ്യം? ലോകത്തെ മുൻപോട്ട് നയിച്ച ചോദ്യമാണ്, അത് സ്വയം ചോദിക്കുകയും അതിന്റെ ഉത്തരത്തിനായി ചിലർ പരിശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് മനുഷ്യൻ ഇന്നു കാണുന്ന ഈ ഭൌതിക നേട്ടങ്ങൾ എല്ലാം ഉണ്ടായത്. ഈ ചോദ്യം എന്നെ ബാധിക്കില്ല എന്നാണ് മാഷ് കരുതുന്നതെങ്കിൽ അത് തെറ്റ്. മാഷിന്റെ ലേഖനത്തിൽ പല സ്ഥലത്തും എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കാനുള്ള അവസരം തരുന്നുണ്ട് പക്ഷെ മാഷ് ബോധപൂർവ്വം അല്ലങ്കിൽ സൌകര്യപൂർവ്വം അത് മറന്നു.
    1. പാടം നിങ്ങളുടേതാണെന്ന കാരണത്താല്‍ തരിശിട്ടാല്‍ സര്‍ക്കാരിന്‌ വേറെ ആര്‍ക്കെങ്കിലും കൃഷിചെയ്യുവാന്‍ കൊടുക്കുവാന്‍ അവകാശമുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ ലാഭമായാലും നഷ്ടമായാലും കൃഷിചെയ്തേ പറ്റൂ.
    ഇങ്ങനെ ഒരു സംശയത്തിന് സാധ്യത ഉണ്ടോ ? തരിശ് കിടക്കുന്ന സ്ഥലം അല്ലങ്കിൽ നിലം സർക്കാർ ഏറ്റടുത്താൽ അത് കൃഷിചെയ്യാൻ താത്പര്യമുള്ളവർക്കോ, സ്വയം സഹായ സഹകരണ സംഘങ്ങൾക്കോ മറ്റേതെങ്കിലും കൂട്ടായ്മയ്ക്കാണ് കൊടുക്കുന്നത്, ഇതിന് പ്രതിഫലമായി കർഷകന് ഒരു നിശ്ചിത തുക നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പിന്നെ എവിടെആണ് “ലാഭമായാലും നഷ്ടമായാലും കൃഷിചെയ്തേ പറ്റൂ.“ എന്ന അവസ്ഥ സംജാതമാകുന്നത് ? പിന്നെ ഒരു കര്യം എടുത്ത് പറയാതിരിക്കാൻ നിർവ്വാഹമില്ല കൃഷിഭൂമി വാങ്ങുന്നത് സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഒരു വൻ ബിസ്നസ്സ് ആയി മാറിയിട്ടുണ്ട് മാഷിന് അത് മനസ്സിലായില്ലങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കാതിരുന്നതിനാൽ ആണ്.
    2. കൊയ്യാന്‍ ആളില്ലാത്തതിനാല്‍ വിളവെടുക്കാന്‍ പറ്റാതെ കൃഷി നശിച്ചു പോകുന്നത്‌ ഇന്നൊരു വാര്‍ത്തയല്ല. മനുഷ്യനു പകരം യന്ത്രം വന്നാല്‍ വേറെ തലവേദന.
    ഇത് കേവലം ഒരു വാർത്തയല്ല, നെൽകൃഷിയെ വളരെ രൂക്ഷമായി ബാധിച്ച ഒരു പ്രശ്നമാണ്. സാമ്പത്തികവും, സാനൂഹ്യവുമായ പലകാരണങ്ങൾ ഇതിന് പിന്നിൽ ഉണ്ട്. തലവേദന ആണ് പ്രശ്നമെങ്കിൽ അത് സൃഷ്ടിക്കപ്പെടുന്നതാണ്, താങ്കൾ മുകളിൽ സൂചിപ്പിക്കുകയുണ്ടായി, കേരളത്തിൽ കർഷക തൊഴിലാളികൾ ആണ് കൂടുതൽ ഉള്ളതെന്ന്, ഇത് നഗ്ന സത്യം തന്നെയാണ്. ചെറിയ ചേറിയ പാടശേഖരങ്ങളുടെ കരയിൽ ആയിരിക്കും മിക്കവാറും ഇവരുടെ വീടുകൾ ( പലതും വീട് എന്ന നിർവചനത്തിന് പുറത്താണ്) ഈ ചെറിയ പാടശേഖരത്ത് കൃഷിയെന്ത്രം കൊണ്ടുവരുന്നതിന് അവർ സമ്മതിക്കില്ല. കാരണം ഇവിടുന്നു കൊയ്ത്കിട്ടുന്ന നെല്ലാണ് അവരുടെ പട്ടണി മാറ്റുന്നത്. അത് പെട്ടന്ന് ഇല്ലാതായാൽ ? ഈ ചെറിയ പാടശേഖരങ്ങളിൽ ഒന്നും കൃഷി വിളവെടുക്കാൻ ആളില്ല എന്നതിന്റെ പേരിൽ കൃഷി നശിച്ചിട്ടില്ല അപൂർവ്വം ചില അവസരങ്ങളിൽ ഇങ്ങനെ സംഭവിച്ചിരിക്കാം. അതിന് പ്രതിവിധി, നിലം തരിശിടുക എന്നതല്ല. തൊഴിലാളി നെതാക്കളുമയി പാടശേരക്കാർ ചർച്ച ചെയ്ത് തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കാതെ നീതിയുകത്മായ തീരുമാനങ്ങൾ ഉണ്ടാകുകയണ് വേണ്ടത്. കാര്യങ്ങളെ ഏകപക്ഷീയമായി വിലയിരുത്തുന്നത് ശരിയായ പ്രവണതയല്ല.
    3. 350 രൂപ ധനസഹായം കിട്ടുമ്പോള്‍ റബ്ബറിന്‌ ഇരുപതിനായിരം രൂപയും ഏലത്തിന്‌ നാല്‍പതിനായിരവുമാണ്‌ ധന സഹായം. അപ്പോള്‍ ഇന്നും നെല്‍കൃഷിയുമായി കഴിയുന്നവര്‍ മണ്ടന്മാരല്ലേ?
    ഇത് സർക്കാരുകളുടെ ജീവിത വീക്ഷണത്തിൽ നിന്നും ഉണ്ടായതാണ്. റബ്ബറിനിക്കാൾ വില (ജീവൻ നിലനിർത്താൻ) അരിക്കാണ് എന്ന യാധാർത്ഥ്യം മനസ്സില്ലാക്കാഞ്ഞതിൽ നിന്നും ഉണ്ടായ തലതിരിഞ്ഞ വീക്ഷണം. അതുപോലെ തന്നെ റബ്ബർ കൃഷി ചെയ്യുന്നത് ഇവിടുത്തെ സാധാരണക്കാരൻ അല്ലല്ലോ. റബ്ബറിന്റെ വില ഇടിഞ്ഞാൽ അരയിൽ റബ്ബർ ഷീറ്റ് ചുറ്റി പാർലമെന്റിൽ ശയന പ്രദിക്ഷണം ചെയ്യാൻ നമുക്ക് നേതാക്കളും ( അതിനായി മാത്രം) പാർട്ടികളും ഉള്ള രാജ്യമാണ് നമ്മുടേത്. കൂടിയ വിലയ്ക്ക് നെല്ല് വിൽക്കുകയും കുറഞ്ഞ വിലയ്ക്ക് അരി വാങ്ങുകയും വേണമെങ്കിൽ ഗവണ്മെന്റ് വിപണിയിൽ ഇടപെടണം എങ്കിൽ മാത്രമെ ഇത് സാധിക്കു. വികസനത്തിന് വിദേശപണം സ്വീകരിക്കുന്ന നമുക്ക് ആ അവകാശം ആഗോളവൽക്കരണത്തിന്റെ വക്താക്കൾ നൽകുന്നില്ലല്ലോ (നിയന്ത്രണം നിലനിൽക്കുന്നു) ? കാർഷിക മേഖലയിൽ നിന്നും സബ്സീഡി എടുത്തുമാറ്റുന്ന കാര്യത്തെകുറിച്ച് മാഷ് ഒന്നു ചിന്തിച്ചുനോക്കു ? നാളെ 100രൂപയ്ക്ക് ഒരുകിലോ അരികിട്ടാതെ വരും.
    പരിഹസ്യമല്ല ആരോഗ്യകരമായ ചർച്ചയാണ് ആവശ്യം, പക്ഷേ…..?

  2. എന്റെ ബ്ലോഗിൽ ഒന്നുരണ്ട് പോസ്റ്റുകൾ ഞാൻ ഇതിനെ ബാധിക്കുന്നവ ഇട്ടിരുന്നു, സമയമുണ്ടെങ്കിൽ നോക്കുക “മണ്ണിനെ പൊന്നാക്കാൻ…..എന്ന് തുടങ്ങുന്നവ”

  3. ആദ്യമേ ഒരു കാര്യം പറയട്ടെ, ഈ പോസ്റ്റിന്‌ പ്രേരകം കക്ഷി രാഷ്ട്രീയമല്ല. പാടം തരിശിടാനും കൃഷി നഷ്ടമാകാനും കാരണമെന്തെന്ന ഒരന്വേഷണം മാത്രം. കര്‍ഷകരേയും കര്‍ഷതൊഴിലാളികളേയും മുന്നില്‍ നിര്‍ത്തിയാണല്ലോ സി.പി.ഐ ഉം സി.പി.എംഉം ഇന്നത്തെ നിലയില്‍ എത്തിയത്‌. അതുകൊണ്ട്‌ ഈ രണ്ടു പാര്‍ട്ടികള്‍ക്ക്‌ കാര്‍ഷിക കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്‌. ഉമ്മന്‍ ചാണ്ടി പറയുന്നത്‌ ആരും ഗൌരവമായി എടുക്കാറില്ല! യന്ത്രത്തെപറ്റി, കൊയ്യാന്‍ ആളില്ലെങ്കില്‍ യന്ത്രം ഉപയോഗിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌? തൊഴിലവസരം നഷ്ടമാകും എന്ന കാരണത്താല്‍ വിളവ്‌ നശിക്കുന്നത്‌ ഒരു കര്‍ഷകനും സഹിക്കില്ല. കംപ്യൂട്ടറിനെ എതിര്‍ത്തത്‌ ഓര്‍ക്കുന്നില്ലേ? മാറ്റത്തെ തടയുവാന്‍ ആര്‍ക്കും കഴിയില്ല. നെല്‍കൃഷി ലാഭകരമാക്കാന്‍ സര്‍ക്കാരിന്‌ ഉത്തരവാദിത്വമുണ്ട്‌ എന്നതിനോട്‌ ബാല യോജിക്കുന്നുണ്ടല്ലോ, അതു തന്നെയാണ്‌ ഞാനും എഴുതിയത്‌.

  4. [...] നിഷേധിയുടെ ഭൂമിതരാംകൃഷിചെയ്യുമോ എന… ഒരെത്തിനോട്ടം [...]

  5. പ്രീയ നിഷേധി,
    ഞാനും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വക്താവല്ല, അതിന് താത്പര്യവുമില്ല. ഞാനെന്നും അദ്വാനിക്കുന്നവന്റേയും ഭാരം ചുമക്കുന്നവന്റേയും കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നു. തൊഴിലാളികളും മനുഷ്യരാണ് അവർക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട് എന്ന് വിശ്വക്കുന്ന കൂട്ടത്തിലാണ് ഞാൻ. തൊഴിലാളികൾ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന ഒരു വിവക്ഷയോട് യോജിക്കാൻ കഴിയില്ല.
    സി.പി.ഐ ഉം സി.പി.എംഉം മാത്രമല്ലല്ലോ ഇവിടെ കർഷക തൊഴിലാളികളെ പ്രതിനിധാനം ചെയ്യുംന്നത്, കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന നിരവധി രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലും, വിശേഷിച്ച് കേരളത്തിലും ഉണ്ട്, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയവ, കോൺഗ്രസ്സ്, ബി.ജെ.പി തുടങ്ങിയ മറ്റ് പാർട്ടികൾക്കും കർഷക തൊഴിലാളി സംഘടനകൾ ഉണ്ട്. എന്നാൽ ഇന്ന് ഇതിലൂടെ കേരളത്തിൽ ഏറ്റവും ശക്തിപ്രാപിച്ചത് താങ്കൾ പറഞ്ഞപോലെ സി.പി.ഐ ഉം സി.പി.എംഉം തന്നെ. കേരളത്തിലെ കാർഷിക പ്രതിസന്ധിക്ക് പരിഹാരം (നെൽ കൃഷി) കാണാൻ കേരളത്തിലെ എല്ലാ പാർട്ടികളും ഒരുപോലെ ഉത്തരവാദികൾ ആണ്. നെൽകൃഷി നിറുത്തി, മറ്റ് ലാഭമുള്ള കൃഷി നടത്തി പ്രതിവിധി കാണാം എന്നത് വികലമായ കാഴ്ച്ചപ്പാടാണ് കോൺഗ്രസ്സ് മുന്നോട്ട് വയ്ക്കുന്നത് അതുകൊണ്ട് തന്നെ കുഞ്ഞുഞ്ഞിന്റെ ആശയങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല. ഇനീ താങ്കൾ ഇതിലെ ഒന്നു പൊകു വയലേലകൾനമുക്കന്യമാകുന്നു എനിക്ക് പറയാനുള്ളത് ഇതിൽ കുറച്ച് വിശധമായി പറഞ്ഞിട്ടുണ്ട്.

    യന്ത്രത്തെപറ്റി, കൊയ്യാന്‍ ആളില്ലെങ്കില്‍ യന്ത്രം ഉപയോഗിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌?
    കൊയ്ത്ത് എന്ത്രം ഇറക്കുന്നത് തെറ്റാണന്നോ ഇറക്കാൻ പാടില്ലന്നോ ഞാൻ എവിടെയും പറഞ്ഞില്ല, കർഷകതൊഴിലാളിയും പറഞ്ഞിട്ടില്ല. ഏത് കാര്യവും എപ്പോൾ എങ്ങിനെ എന്ന രണ്ട് സ്ഥിതി വിശേഷങ്ങളെ ആശ്രയിച്ച് അതിന്റെ അർത്ഥത്തിലും മാറ്റം വരും ഒരു ഉദാഹരണം പറയാം “ ഒരാൾ അയാളുടെ അച്ഛനെ നോക്കി അച്ഛാ അച്ഛന് സുഖമാണോ“ എന്ന് ചോദിച്ചാൽ അതിൽ എന്താണ് തെറ്റ് ? പക്ഷേ അത് മരിച്ച് കിടക്കുന്ന അച്ഛന്റെ മുഖത്തുനോക്കി ആണെങ്കിലോ ?….. കർഷക തൊഴിലാളിയെ കിട്ടാനില്ലാത്ത വലിയ നെല്പാടങ്ങളിൽ എന്ത്രങ്ങളെ ആശ്രയിക്കുന്നതിന് ഒരു തൊഴിലാളിയും എതിരല്ല. നേരെ മറിച്ച് ആവശ്യത്തിന് തൊഴിലാളികൾ ഉള്ള ചെറിയ നെല്പാടങ്ങളിൽ ഇത്തരം എന്ത്രവൽകൃത കൃഷി ആണ് അവലംബിക്കുന്നതെങ്കിൽ , ഇതിനെ ആശ്രയിച്ച് മാത്രം ജീവിക്കുന്ന ഈ തൊഴിലാളികൾ എവിടെ പോകും അവരെ ആര് പുനരധിവസിപ്പിക്കും? ഒറ്റയടിക്കുള്ള കാർഷിക വിപ്ലവം ഇത്രയും ജനസാന്ദ്രതയുള്ള നമ്മുടെ സംസ്ഥാനത്ത് അഭികാമ്യമാണോ ?

    ഇതൊക്കെ പഠന വിഷയമാക്കേണ്ടവ ആണ്. അതിന് പകരം ഇടതുപക്ഷ പാർട്ടികളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത് ? എനിക്ക് ജീവിക്കാൻ വേണ്ടി നീ മരിക്കണം എന്നത് തൊഴിലളി വർഗ്ഗത്തിന്റെ മുദ്രാവാക്യമോ, പ്രത്യയ ശാസ്ത്രമോ അല്ല. അത് മുതാലാളിത്ത വ്യവസ്ഥയുടെ നിലനിൽപ്പിന്റെ തത്വശാസ്ത്രമാണ്. അതാണല്ലോ ആഗോളവൽക്കരണം എന്ന സുന്ദര സ്വപ്നം വിഭാവനം ചെയ്യുന്നത്.

    കമ്പ്യൂട്ടർ വൽക്കരണത്തെ എതിർത്തത് അന്നത്തെ സാഹചര്യത്തിൽ ശരി ആയിരുന്നു. അത് അന്ന് വിഭാവനം ചെയ്തവർ ശരിയായ രീതിയിൽ ആയിരുന്നു അത് നടത്താൻ ഉദ്ദേശിച്ചതെങ്കിൽ അത് ഇന്നത്തെ പോലെ സാർവ്വത്രകമായേനെ, കാരണം തൊഴിലാളികളുടെ ( ശമ്പളം വാങ്ങി ജോലിചെയ്യുന്നവർ) സംശയങ്ങൾ ദുരികരിക്കാൻ ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും വ്യാഖ്യാനിക്കാൻ ആധുനികവൽക്കരണത്തിന്റെ വക്താക്കൾക്ക് കഴിയാതെ പോയി, ഉദാഹരണതിന് ആധാരമെഴുത്ത് ഓഫീസ്സിൽ നിരവധി എഴുത്ത് ജീവനക്കാർ ഉണ്ട് അവർക്ക് ഓരോപ്രാവശ്യവും ഒരേ കാര്യങ്ങൾ തെന്നെ എഴുതേണ്ടി വരുന്നു സമനതകൾ ഉള്ളവപോലും എന്നാൽ കമ്പ്യൂട്ടർ വൽക്കരണത്തോടെ ഒരോഫീസിൽ ഒരാൾ തന്നെ ധാരാളം എന്ന അവസ്ഥ ഉണ്ടായി ബാക്കി വരുന്ന സ്റ്റാഫിനെ എങ്ങനെ പുനർ വിന്യസിപ്പിക്കും എന്നതിൽ ഇതിന്റെ വക്താക്കൾക്ക് യാതൊരു ആശയവുമില്ലായിരുന്നു, പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഏറെ പേരുടേയും ജോലി പോകും എന്നുള്ളത് ഉറപ്പ്, താങ്കളുടെ ജോലി എന്ത്രവൽക്കരണത്തിലൂടെ ഒരു ദിവസം പെട്ടന്ന് നഷ്ടപ്പെടുന്ന ഒരു അവസ്ഥ വന്നാൽ നിങ്ങൾ ആരുടെ കൊടി പിടിക്കും. സ്വന്തം ജീവിതത്തിന്റേയോ അതോ ആധുനിക വൽക്കരണത്തിന്റേയോ ? പിന്തുടർന്ന് വന്ന രീതിയിൽ നിന്നും അവർക്ക് പുതിയ സേവനമേഘലയെ കുറിച്ച് അവഗാഹം കൊടുക്കാൻ ഇവിടെ ആരും തയ്യാറായില്ല എന്നതാണ് സത്യം. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ പാർട്ടികൾ തൊഴിലാളിക്കൊപ്പം നിന്നു എന്നുമാത്രം. അത് ആകാലഘട്ടത്തിന്റെ അനിവാരിത ആയിരുന്നു. സ്വന്തം ജീവൻ നിലനിർത്താൻ അല്പം സ്വാർത്ഥത ആവാതെ പറ്റില്ലല്ലോ. മാറ്റങ്ങൾ ആവശ്യമാണ് അല്ലങ്കിൽ നാം ഇന്നും ശിലായുഗത്തിൽ അഭിരമിച്ചേനെ, മാറ്റങ്ങൾ ജനങ്ങൾ ഉൾക്കൊള്ളുന്ന രീതിയിൽ അവർക്ക് മനസ്സിലാകുന്ന രീതിയിൽ പ്രാവർത്തികമാക്കണം പിഴവില്ലാതെ. അതിൽ ആണ് ഭരണ നൈപുണ്യം. അല്ലാതെ വികലമായി നടപ്പാക്കി കൊലയ്ക്ക് കൊടുക്കുന്നതിലല്ല. അത് ഇടതായാലും വലതായാലും ക്ഷമിക്കാനാവില്ല……..

  6. ഇനീ താങ്കൾ ഇതിലെ ഒന്നു പൊകു
    http://vartthamaanam.wordpress.com/2008/08/07/15-1/

  7. കാര്‍ഷിക പ്രതിസന്ധി കാരണങ്ങളും പ്രത്യാഘാതങ്ങളും എന്ന പോസ്റ്റും കേരളത്തിന്റെ മണ്ണ് പിടയുന്നു ഭാഗം ഒന്ന് കേരളത്തിന്റെ മണ്ണ് പിടയുന്നു ഭാഗം രണ്ട് എന്നീ പോസ്റ്റുകളും നോക്കുമല്ലോ.


ഒരു അഭിപ്രായം ഇടൂ

XHTML: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.