ദാവീദും സോളമനും ജീവിച്ചിരുന്നോ?

നവംബര്‍ 18, 2008 at 7:12 pm | In Uncategorized | 1 Comment

MIDEAST ISRAEL ANCIENT INSCRIPTION

ബൈബിള്‍ ഒരു സമ്പൂര്‍ണ്ണ ചരിത്ര രേഖയായി കണക്കിലെടുക്കാമോ എന്നത്‌ ഒരു തര്‍ക്ക വിഷയമാണ്‌. തല്‍ക്കാലം ഇവിടെ തര്‍ക്കത്തിന്‌ ഉദ്ദേശമില്ല, പ്രതേകിച്ചും വിശ്വാസികളോട്‌. ഇസ്രായേലിലെ ഏലാതാഴ്‌വരയില്‍ നടക്കുന്ന ഉത്‌ഖനനങ്ങള്‍ ഇത്തരമൊരു പാശ്ചാത്തലത്തിലാണ്‌ പ്രാധാന്യമര്‍ഹിയ്ക്കുന്നത്‌. പഴയ നിയമത്തിലെ പല കഥകള്‍ക്കും ആര്‍കിയോളജിക്കല്‍ തെളിവുകള്‍ വിരളമായേ കിട്ടിയിട്ടുള്ളു.
“യഹൂദായിലുള്ള ബെത്‌ലഹേമിലെ എഫ്രാതിയനായ യിശ്ശായിയുടെ പുത്രനായിരുന്നു ദാവീദ്‌.” “എല്ലാ ഇസ്രായേല്‍ക്കാരും ഫെലിസ്തിയരോട്‌ ഏലാ താഴ്‌വരയില്‍ യുദ്ധം ചെയ്യുകയായിരുന്നു.”
“ദാവീദ്‌ ഒരു കവിണയും ഒരു കല്ലുംകൊണ്ട്‌ ഫെലിസ്തിയനെ കീഴടക്കി; അയാളെ വധിച്ചു.”
” നാല്‍പതു വത്സരം ദാവീദ്‌ ഇസ്രായേലില്‍ ഭരണം നടത്തി: ഏഴു വത്സരം ഹൈബ്രോനിലും മുപ്പത്തിമൂന്നു വത്സരം ജെറുശലേമിലും”.
“അതിനുശേഷം സോളമന്‍ തന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ അരൂഡനായി. അയാളുടെ രാജത്വം സുസ്ഥാപിതമായി. സോളമന്‍ ഇസ്രായേലിനു മുഴുവന്‍ രാജാവായി നാല്‍പതു വത്സരം ജെറൂശലേമില്‍ ഭരണം നടത്തി.”

ദാവീദ്‌ പടുത്തുയര്‍ത്തിയ രാജ്യം വീണ്ടെടുത്തതാണ്‌ ഇന്നത്തെ ഇസ്രായേല്‍ എന്നാണ്‌ ജൂത വിശ്വാസം. പക്ഷേ ചരിത്രപരമായ തെളിവുകളുടെ അഭാവം കാരണം  ദാവീദിന്റേയും സോളമന്റേയും രാജ്യം വെറുമൊരു മിത്ത്‌ മാത്രമാണെന്നാണ്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്‌.

“സോളമന്‍ രാജാവ്‌ ഭൂമിയിലെ എല്ലാ രാജാക്കന്മാരേക്കാളും സമ്പന്നനും വിജ്ഞാനിയും ആയിരുന്നു. ദൈവം സോളമനു നല്‍കിയ വിജ്ഞാനം ശ്രവിക്കാന്‍ രാജസന്നിധിയില്‍ എത്തുന്നതിനു സമസ്തലോകവും കൊതിച്ചു. അവരെല്ലാം സമ്മാനങ്ങള്‍ കൊണ്ടുവന്നിരുന്നു.”
“യൂഫ്രട്ടീസ്‌ നദിമുതല്‍ ഫെലിസ്തിയ ദേശം വരേയും ഈജിപ്തിന്റെ അതിര്‍ത്തിവരേയുള്ള രാജ്യങ്ങള്‍ മുഴുവന്‍ സോളമന്‍ ഭരിച്ചു.”
ഇത്തരമൊരു മഹാരാജ്യം നിലനിന്നിരുന്നെങ്കില്‍ അതിനടുത്തുള്ള രാജ്യങ്ങളിലെ ചരിത്രങ്ങളിലും രേഖപ്പെടുത്തപ്പെട്ടേനേ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
ഏലാ താഴ്‌വരയില്‍ കണ്ടെത്തിയിട്ടുള്ള കോട്ടയ്ക്ക്‌ 3000 വര്‍ഷം പഴക്കമുണ്ടെന്നാണ്‌ കണക്ക്‌. ജെറുശലേമിന്റെ തെക്കുപടിഞ്ഞാറുള്ള താഴ്വരയിലാണ്‌ ഈ കോട്ട കണ്ടെത്തിയിട്ടുള്ളത്‌. ബൈബിള്‍ കാലഘട്ടത്തില്‍ ഏലാതാഴ്‌വര ഫെലിസ്തിയരുടെ രാജ്യത്തിന്റേയും ഇസ്രായേലി രാജ്യത്തിന്റേയും ഇടയ്ക്കുള്ള പ്രവേശന മാര്‍ഗ്ഗമായിരുന്നു. അവിടെനിന്നും കണ്ടെത്തിയിട്ടുള്ള മണ്‍പാത്രങ്ങളില്‍ എഴുതിയിട്ടുള്ള ഹീബ്രൂ വചനങ്ങള്‍ ഏറ്റവും പഴക്കമുള്ള ഹീബ്രൂ വചനങ്ങളാണെന്നാണ്‌ പുതിയ അവകാശം. മരക്കരിയും മൃഗങ്ങളുടെ കൊഴുപ്പും ചേര്‍ന്ന ഒരു തരം മഷിയിലാണ്‌ ഈ വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇവിടെനിന്നും കണ്ടെത്തിയിട്ടുള്ള ഒലീവ്‌ മരങ്ങളുടെ അവശിഷ്ടങ്ങളില്‍ നടത്തിയ കാര്‍ബണ്‍ ഡെയ്റ്റിങ്ങ്‌ ടെസ്റ്റുകള്‍ ദാവീദിന്റേയും സോളമന്റേയും കാലത്തോട്‌ യോജിക്കുന്നതായി പറയപ്പെടുന്നു. ദാവീദിന്റെ ഭരണകലം 1072-1032 ബി.സി.ഇ വരേയും സോളമന്റെ ഭരണകാലം 1032-992 ബി.സി.ഇ വരേയുമാണെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.
ബൈബിള്‍ മുന്‍നിര്‍ത്തിയുള്ള ചരിത്രപഠനങ്ങളെ പിന്‍താങ്ങുന്നവര്‍ പറയുന്നത്‌ സാക്ഷരത അക്കാലത്ത്‌ നമ്മള്‍ ഇന്ന് കരുതുന്നതിനേക്കള്‍ കൂടുതലായിരുന്നു എന്നാണ്‌. ആ വാദം ചെന്നെത്തുന്നത്‌ ഇന്നത്തെ ബൈബിള്‍ സമാഹരിയ്ക്കപ്പെടുന്നതിനേക്കാള്‍ മുമ്പ്‌ തന്നെ ബൈബിള്‍ സംഭവങ്ങള്‍ തലമുറകളായി കൈമാറപ്പെട്ടിരുന്നെന്നും രേഖപ്പെടുത്തിയിരുന്നെന്നും എന്നതിലേയ്ക്കാണ്‌. ഏലാ താഴ്‌വരയിലെ ഉത്ഖനനങ്ങള്‍ തെളിയിക്കുവാന്‍ പോകുന്നത്‌ ചരിത്രഗവേഷകര്‍ അന്വേഷിയ്ക്കുന്ന കണ്ടെത്താകണ്ണികളാണോ എന്ന് കാത്തിരുന്ന് കാണാം!

(ഉദ്ധരണികള്‍ പഴയ നിയമത്തില്‍ നിന്ന്)

മലയാളം ക്ലാസിക്കല്‍ ഭാഷയാണോ?

നവംബര്‍ 5, 2008 at 7:47 pm | In Uncategorized | 6 Comments

കന്നഡയും തെലുങ്കും ക്ലാസിക്കല്‍ ഭാഷകളായി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പൌരാണികവും ശ്രേഷ്ഠവുമായ ഭാഷകളുടെ കൂട്ടത്തില്‍ നേരത്തേ തന്നെ സംസ്കൃതത്തേയും തമിഴിനേയും ഉള്‍പ്പെടുത്തിയിരുന്നു. മറ്റ്‌ ഇന്ത്യന്‍ ഭാഷകളെയൊന്നും ഈ ദേവഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മലയാളത്തെ ക്ലാസിക്കലാക്കിയാലും നോണ്‍ക്ലാസിക്കലാക്കിയാലും നമുക്കൊരു വിരോധവുമില്ല. ഈ വക അലമ്പുകാര്യങ്ങള്‍ക്കുവേണ്ടി സമയം പാഴാക്കാന്‍ മലയാളിയെ കിട്ടില്ല. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ തലവനായുള്ള വിദഗ്‌ധ സമിതിയുടേ ശുപാശ കണക്കിലെടുത്താണ്‌ കേന്ദ്രസര്‍ക്കാര്‍ ക്ലാസിക്കലിനെ കണ്ടുപിടിച്ചത്‌. 1000 കൊല്ലത്തെ ചരിത്രമുള്ള ഭാഷകള്‍ക്ക്‌ ക്ലാസിക്കല്‍ തൊപ്പി നല്‍കാം എന്നാണ്‌ നേരത്തേ തീരുമാനിച്ചിരുന്നത്‌. അങ്ങനെ 2000 ല്‍ തമിഴന്‌ ഈ തൊപ്പി കിട്ടി. അതിനുശേഷം തൊപ്പി ഇടാനുള്ള മൂപ്പ്‌ സ്വല്‍പ്പം കൂട്ടി. 1500 മുതല്‍ 2000 വരെ ചരിത്രമുള്ള ഭാഷകളേ ക്ലാസിക്കലാകൂ എന്ന് ഭേദഗതി വന്നു. തങ്ങള്‍ക്ക്‌ ക്ലാസിക്കല്‍ തൊപ്പി കിട്ടിയപ്പോള്‍ തമിഴന്‍ ഒന്നു തീരുമാനിച്ചു. ഈ തൊപ്പി ഇനി മറ്റ്‌ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക്‌ കിട്ടിക്കൂടാ. കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കല്‍ പദവി കൊടുത്തുകൂടാ എന്ന് പറഞ്ഞ്‌ ചെന്നൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അത്‌ അവിടെ നടന്നോട്ടേ!
ഭാഷ ക്ലാസിക്കലായാല്‍ അല്ലറ ചില്ലറ വരുമാനം കൂടും. സ്ക്കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍, അവാര്‍ഡുകള്‍, പ്രത്യേക സാമ്പത്തിക സഹായം, പ്രോത്സാഹനം…. പയ്യന്റെ ഭാഷയില്‍ “ഒട്ടും മുഷിയില്ല”.
ഈയവസരത്തില്‍ മലയാളത്തിന്റെ ചരിത്രം ഒന്ന്‌ നോക്കാം. മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍ എന്ന പുസ്തകത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഈ വിഷയം ഭംഗിയായി എഴിതിയിട്ടുണ്ട്‌:
“കൊല്ലം ഒന്നാം ശതകത്തില്‍ത്തന്നെ മലനാട്ടുതമിള്‍ പ്രത്യേകം ഒരു ഭാഷയായിത്തീരാനുള്ള ലക്ഷണങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന് ശാസനങ്ങളില്‍ നിന്നു മനസ്സിലാക്കാം”.
“കൊല്ലവര്‍ഷാരംഭത്തിന്‌ അല്‍പം മുമ്പുമുതല്‍ നമ്പൂതിരിമാര്‍ക്കു സിദ്ധിച്ച പ്രാമാണ്യവും പത്താം ശതകത്തിനു ശേഷം ലഭിച്ച രാഷ്ട്രീയമായ പ്രാബല്യവും ആണ്‌ മലനാട്ടുതമിഴ്‌ ഒരു പ്രത്യേക ഭാഷയായി തീരുവാന്‍ കാരണം. അതിനും മുമ്പ്‌ സംസ്കൃതവും തമിഴും ചേര്‍ന്ന അവരുടെ മിശ്ര ഭാഷ ഉദ്ഭവിച്ചിരിക്കാം. എന്നാല്‍ മിശ്ര ഭാഷയ്ക്കു മലനാട്ടു തമിഴില്‍ ബലമായ പ്രേരണ ചെലുത്തുവാന്‍ കഴിഞ്ഞത്‌ നമ്പൂതിരിമാര്‍ പ്രബലന്മാരായിത്തീര്‍ന്നതില്‍ പിന്നീടുമാത്രമാണ്‌. അധികാരസ്ഥാനങ്ങള്‍ അധികവും കരസ്ഥമായാല്‍ മാത്രമേ ചെറിയ ഒരു ജനവിഭാഗത്തിന്റെ ഭാഷയ്ക്കു സാമാന്യ ജനങ്ങളുടെ  ഭാഷയില്‍ പരിവര്‍ത്തനമുളവാക്കുവാന്‍ കഴിയുകയുള്ളു.”
“കേരളത്തിലെ വ്യവഹാരഭാഷയായിരുന്ന തമിഴ്‌ മലയാളമായി പരിണമിച്ചതുപോലെ തെലുങ്ക്‌, കര്‍ണ്ണാടകം മുതലായ ദേശങ്ങളിലെ പൂര്‍വ്വ ഭാഷയും പല ഘട്ടങ്ങളേയും തരണം ചെയ്താണ്‌ ഇന്നത്തെ നിലയെ പ്രാപിച്ചിട്ടുള്ളത്‌. ഇന്നത്തെ തെലുങ്കും കര്‍ണ്ണാടകവും തമിഴും മലയാളവും എല്ലാം സഹോദര ഭാഷകളാണ്‌. മൂല ദ്രാവിഡ ഭാഷയുടെ ഒരു അംശം ഇന്നത്തെ തെലുങ്കു കര്‍ണ്ണാടകങ്ങളുടെ പൂര്‍വ്വഭാഷയായി രൂപാന്തരം പ്രാപിച്ചതിനുശേഷവും കുറെക്കാലം ചേര ചോള പാണ്ഡ്യ ദേശങ്ങളിലെ ഭാഷ ഒന്നുതന്നെയായിരുന്നുവെന്ന ചരിത്രപരമായ പരമാര്‍ത്ഥം ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയുന്നതല്ല. തമിഴ്‌ എന്ന് വിളിച്ചുവന്ന ആ ഭാഷ രണ്ടായി പിരിഞ്ഞ്‌ പല ഘട്ടങ്ങളും തരണം ചെയ്താണ്‌ ഇന്നത്തെ തമിഴ്‌ മലയാളങ്ങളായി പരിണമിച്ചത്‌. അതുകൊണ്ട്‌ തമിഴ്‌ മലയാളങ്ങള്‍ തെലുങ്കു കര്‍ണ്ണാടകങ്ങളേക്കാള്‍ നൂതനങ്ങളാകുകയില്ല. എന്തെന്നാല്‍ അന്നത്തെ തെലുങ്കുകര്‍ണ്ണാടക ദേശങ്ങളിലെ ഭാഷ ഇന്നത്തെ തെലുങ്കുകര്‍ണ്ണാടകങ്ങളല്ല അവയുടെ പൂര്‍വ്വ രൂപമാണ്‌.”
“ഒരു നാട്ടിലെ ഭാഷയുടെ മാതൃസ്ഥാനത്തു മറ്റൊരു നാട്ടിലെ ഭാഷയെ കല്‍പ്പിക്കുന്നത്‌ ‌ കേവലം അനുചിതമെന്നേ പറയാനുള്ളു. എന്തെന്നാല്‍ മലനാട്ടിലെ തമിഴ്‌ തന്നെയാണ്‌  പലവിധ പരിണാമങ്ങളും സംഭവിച്ചു മലയാളമായിത്തീര്‍ന്നത്‌; പാണ്ടിനാട്ടിലെ തമിഴല്ല. അതുപോലെ പാണ്ഡ്യ ചോള ദേശങ്ങളിലെ പൂര്‍വ്വകാലത്തെ വ്യവഹാര ഭാഷയാണ്‌ ഇന്നത്തെ തമിഴായി പരിണമിച്ചത്‌; മലനാട്ടു തമിഴല്ല.”
ഏകദേശം മൂവായിരം വര്‍ഷം മുമ്പ്‌ ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ‘മൂല ദ്രാവിഡഭാഷ’ എന്ന ഒരൊറ്റ ഭാഷയാണ്‌ സംസാരിച്ചിരുന്നത്‌. അതില്‍ നിന്ന് കാലക്രമേണ സ്വതന്ത്രരൂപം കൈവന്നവയാണ്‌ തമിഴ്‌, മലയാളം, കന്നഡ, തെലുങ്ക്‌ മുതലായ ഭാഷകള്‍. ഇതുകൂടാതെ നമ്മള്‍ കേട്ടിട്ടില്ലാത്ത വേറെ പതിനാറിലധികം ഭാഷകള്‍ ദ്രാവിഡ ഗോത്രത്തിലുണ്ട്‌.
കൊല്ലവര്‍ഷം 1184ല്‍ ജീവിക്കുന്ന നമ്മള്‍ക്ക്‌ നമ്മുടെ ഭാഷയും ക്ലാസിക്കലാണ്‌ എന്ന്‌ അഭിമാനിച്ച്‌കൂടെ?

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.