കൊച്ച്‌ കൊച്ചൊരു ദമണ്‍

സെപ്റ്റംബര്‍ 11, 2009 at 6:41 pm | In പലവക, യാത്രാവിവരണം, ലേഖനം | 5 Comments
Tags: ,

DSC01898

കൊച്ച്‌ കൊച്ചൊരു കൊച്ചി, ഓളു നീലക്കടലിന്റെ മോള്‌… ദമണില്‍ എത്തിയപ്പോള്‍ പൂവച്ചല്‍ ഖാദറിന്റെ ആ പഴയ ഗാനം ഓര്‍മ്മവന്നു.   ദമണിനെക്കുറിച്ചും ഇങ്ങനെ തന്നെ പാടാം. അറബിക്കടലിന്റെ തീരത്തുള്ള മറ്റൊരു സുന്ദരി. ടൂറിസ്റ്റ്‌ ഭൂപടത്തില്‍ ദമണിന്‌ ഗോവയെപോലെ വലിയ           സ്ഥാനമൊന്നുമില്ല. ഗുജറാത്തിനകത്തുള്ള ഒരു കേന്ദ്ര ഭരണ പ്രദേശം. ഗാന്ധിജിയുടെ നാട്ടില്‍ മദ്യ നിരോധനമായതിനാല്‍ ദുഖങ്ങള്‍ മറക്കാന്‍ ഗുജറാത്തികള്‍ എത്തുത്‌ ദമണിലാണ്‌. മദ്യത്തിന്‌ നികുതി കുറവായതിനാല്‍ ടൂറിസ്റ്റുകള്‍ക്ക്‌ സുഖവഴി. ഇത്രയധികം മദ്യ ഷാപ്പുകള്‍ വേറെയെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഇരുന്നും നിന്നും കിടന്നും കഴിക്കാന്‍ സൌകര്യമുള്ള സ്ഥലങ്ങള്‍ ധാരാളം. മദ്യ സല്‍ക്കാരമില്ലാത്ത എന്ത്‌ ടൂറിസം?
പോര്‍ട്ടുഗീസുകാരുടെ വരവോടെയാണ്‌ ദമണ്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. പോര്‍ട്ടുഗീസുകാര്‍ അബദ്ധവശാല്‍ ദമണില്‍ എത്തപ്പെട്ടതാണെന്ന്‌ ചിലര്‍ എഴുതിയിട്ടുണ്ട്‌.കാറ്റിലും കോളിലും പെട്ട്‌ കേടായ പോര്‍ട്ടുഗീസ്‌ കപ്പല്‍ 1523ല്‍ ദമണ്‍ തീരത്ത്‌ അടിയുകയും Diogo de Mello എന്ന കപ്പിത്താന്‍ ദമണുമായി പ്രേമത്തിലായെന്നും കഥ. പിന്നീട്‌ 1559ല്‍ പോര്‍ട്ടുഗീസുകാര്‍ ദമണ്‍ കീഴടക്കിയതിനുശേഷം 1961 വരെ അവരുടെ ഭരണമായിരുന്നു. പോര്‍ട്ടുഗീസുകാര്‍ കുടിയേറിയ സ്ഥലങ്ങളിലെല്ലാം പാട്ടും, കൂത്തും നേരമ്പോക്കിനുമൊപ്പം മനോഹരങ്ങളായ പള്ളികളും കോട്ടകളും പണിതിട്ടുണ്ട്‌. കളക്ടറുടെ ഓഫീസ്‌ സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്തിയപോലെ തോന്നി. ദമണിലെ പ്രധാനപ്പെട്ട രണ്ടു ബീച്ചുകള്‍ ദേവ്‌കാ ബീച്ചും ജാംപോര്‍ ബീച്ചുമാണ്‌. ഇവിടത്തെ ബീച്ചിന്റെ ഒരു പ്രത്യേകത വേലിയേറ്റ സമയത്തുമാത്രമെ ബീച്ചില്‍ വെള്ളം കാണൂ എന്നതാണ്‌. വേലിയിറക്കമായാല്‍ ഉഴുതുമറിച്ച പാടം പോലെ തോന്നും! വേലിയേറ്റമായാല്‍ ബീച്ചുകള്‍ സജീവമാകും. സമീപത്തുള്ള ചെറിയ ചെറിയ ഷെഡുകളില്‍ ഭക്ഷണവും കുപ്പികളും റെഡി. ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ ഷെഡുകളുടെ മുന്നിലുള്ള കസേരകളില്‍ ഇരിയ്ക്കാം. ബിയറോ, അതിലും മുന്തിയവനോ അകത്താക്കിയാല്‍ ബീച്ചില്‍ ക്രിക്കറ്റോ വോളിബോളോ കളിയ്ക്കാം. വിശക്കുമ്പോഴേയ്ക്കും ഭക്ഷണം റെഡി. വെളുത്ത ആവോലി വറുത്തത്‌ ചൂടോടെ അകത്താക്കാം. ബില്ലിനെക്കുറിച്ച്‌ വേവലാതി വേണ്ട. വളരെ ന്യായമായ തുകയേ വേണ്ടൂ.
ഗോവയോട്‌ താരതമ്യം ചെയ്യുമ്പോള്‍ ദമണിലെ പള്ളികള്‍ അത്ര വലുതല്ല. 1603ല്‍ പണിത ബോം ജീസസ്സിന്റെ മനോഹരമായ ഈ പള്ളി പോര്‍ട്ടുഗീസ്‌ വാസ്തുവിദ്യയുടെ പ്രതീകമാണ്‌. ഈ പള്ളിയുടെ വാതിലും അന്തര്‍ഭാഗവും കലാപരമായി അലങ്കരിയ്ക്കപ്പെട്ടിരിക്കുന്നു. ദമണിലെ വേറൊരു പ്രത്യേകത അവിടത്തെ ഒരുവിഭാഗം ജനങ്ങള്‍ ഇപ്പോഴും പോര്‍ട്ടുഗീസ്‌ മാതൃഭാഷയായി സ്വീകരിച്ചവരാണെന്നതാണ്‌. സംസ്ക്കാരങ്ങള്‍ വളരുന്നതും നില്‍നില്‍ക്കുന്നതും ഒരത്ഭുത പ്രതിഭാസം തന്നെയാണ്‌. അടിച്ചമര്‍ത്തലിലൂടേയും അധിനിവേശത്തിലൂടേയുമായിരിയ്ക്കാം ചിലപ്പോള്‍ അതിന്റെ വരവ്‌. നൂറ്റാണ്ടുകള്‍ക്കുശേഷം വിദേശിയേത്‌ സ്വദേശിയേത്‌ എന്ന് പറയുവാന്‍ പറ്റാത്ത അവസ്ഥ. ബ്രസീലിയന്‍ സാധനമായ കശു അണ്ടി പോര്‍ട്ടുഗീസ്‌കാര്‍ വഴി ഇന്ത്യയിലെത്തിയതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ പ്രയാസം തോന്നുന്നതുപോലെ. ദമണിലെ കോട്ടകളും പള്ളികളും കണ്ടപ്പോള്‍ സംസ്ക്കാരത്തിന്റെ ഈ വിചിത്ര സ്വഭാവമാണ്‌ ഓര്‍മ്മവന്നത്‌.

DSC01642

DSC01905

DSC01654

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.