മുളകുപൊടിയും സോപ്പും സാഹിത്യവും

സെപ്റ്റംബര്‍ 21, 2008 at 8:59 pm | In സാഹിത്യം | 2 Comments
Tags:

ദിനേശ്‌ ബീഡിയുടെ വില്‍പ്പന കൂട്ടുവാന്‍ ഒരുപൊതി ബീഡിയുടെ കൂടെ ഒരു തീപ്പെട്ടി സൌജന്യം എന്ന കച്ചവട തന്ത്രം പ്രയോഗിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്‌. ബീഡിയും തീപ്പെട്ടിയുമായുള്ള ബന്ധം കാരണം അതില്‍ വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ മലയാള മനോരമ വാര്‍ഷികപ്പതിപ്പിനൊപ്പം 23 രൂപ വിലയുള്ള മുളകുപൊടിയും സോപ്പും സൌജന്യം എന്ന പരസ്യം കണ്ടപ്പോള്‍ ഞെട്ടലും അമ്പരപ്പും ചേര്‍ന്ന ഒരു  കോക്‌ടെയ്‌ല്‍ വികാരമാണ്‌ തോന്നിയത്‌. ‘ഓണക്കാലത്ത്‌ വായിക്കാന്‍ ഏറ്റവും മികച്ച സാഹിത്യ വിശേഷാല്‍ പ്രതി’യില്‍ എം.ടി., പത്മനാഭന്‍, ഒ.എന്‍.വി., അഴീക്കോട്‌, പുനത്തില്‍, മുകുന്ദന്‍, സക്കറിയ, സേതു തുടങ്ങിയ മലയാളത്തിലെ മികച്ച കൊമ്പന്മാരേയാണ്‌ നിരത്തിയിരിക്കുന്നത്‌. അച്ചടിക്കുന്ന സാധനം ഏത്‌ വിധത്തില്‍ വിറ്റ്‌ കാശാക്കണം എന്നതിന്റെ രഹസ്യം മനോരമയേക്കാള്‍ കൂടുതലായി വേറെ ആര്‍ക്കും അറിയുമെന്ന് തോന്നുന്നില്ല. മനോരമ ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ മാതൃഭൂമി വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും നടപ്പില്‍ വരുത്തുക. അപ്പോള്‍ വാര്‍ഷികപ്പതിപ്പിന്റെ കൂടെ ‘23′ രൂപയുടെ ഓഫര്‍ ഗൌരവമായിതന്നെ എടുക്കണം, പിള്ളേരുകളിയല്ല എന്നര്‍ഥം. മലയാളത്തിലെ ഈ സൂപ്പര്‍സ്റ്റാറുകളുടെ സൃഷ്ടികള്‍ വില്‍ക്കണമെങ്കില്‍ (45 രൂപ) അതിന്റെ പകുതി വിലയുള്ള സാധങ്ങള്‍ സൌജന്യമായി കൊടുക്കേണ്ട ഗതികേടായോ? അല്ലെങ്കില്‍ മുളകുപൊടിയുടേയും സോപ്പിന്റേയും കൂടെ ഓണത്തിന്‌ ഈ ഭാണ്ഡം കൂടി ഇരുന്നോട്ടേയെന്നാണോ? അതോ, ഈ സാഹിത്യ കാരണവന്മാരെ വേണ്ട വിധത്തില്‍ ആദരിച്ചതാണോ?

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.